Publish Date: Thu, 15 Dec 2016 (19:33 IST)
Updated Date: Thu, 15 Dec 2016 (19:35 IST)
ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സംഭവമായിരുന്നു ജെഎൻയു വിഷയം. കാമ്പസില്‍ നടന്ന അഫ്സൽ ഗുരു അനുസമരണ പരിപാടിയിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്ക്യം വിളിച്ചുവെന്നാരോപിച്ച് ഡൽഹി പൊലീസ് രംഗത്ത് എത്തിയതോടെയാണ് ജെഎൻയു സംഭവം രാജ്യമാകെ ചര്‍ച്ചയായത്.
ഫെബ്രുവരി 9നാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടന്നത്. ഈ യോഗത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കനയ്യകുമാറിനു മാത്രമാണു ജാമ്യം ലഭിച്ചത്.
അഫ്‌സല്‍ ഗുരുവിനെ തൂക്കലേറ്റിയതിന്റെ മൂന്നാം ചരമ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ കഴിഞ്ഞ മാസം പത്തിനാണ് സര്‍വ്വകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചത്. സമിതിയില്‍ അഞ്ച് അംഗങ്ങളായിരുന്നു ഉണ്ടായത്. പ്രഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യുകയും ചെയ്‌തു.
ഈ സംഭവം ബിജെപി ആയുധമാക്കിയപ്പോള്‍ ജെഎന്‍യുവിലെ വിദ്യര്‍ഥികള്‍ക്കൊപ്പം വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തുവരുകയായിരുന്നു. കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. കോടതി വളപ്പില്‍വച്ച് കനയ്യയെ ആക്രമിക്കാന്‍ ബിജെപി അനുഭാവികളായ അഭിഭാഷകര്‍ ശ്രമിക്കുകയും ചെയ്‌തു.