വാർത്തകളിൽ മുഴുവൻ ദിലീപ് മയം! - കാരണമിത്
ദിലീപിന് കണ്ടകശനി ആരംഭിച്ചത് അന്നു മുതലായിരുന്നു!
Publish Date: Thu, 21 Dec 2017 (16:46 IST)
Updated Date: Thu, 21 Dec 2017 (16:49 IST)
2017 ഫെബ്രുവരി 17നു കേരളം ഉണർന്നത് കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത കേട്ടായിരുന്നു. ദിലീപിന്റെ കണ്ടകശനി ആരംഭിച്ചതും അന്നു മുതൽ തന്നെ. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുകയും ദിവസങ്ങൾ കഴിയും മുൻപേ സംഭവത്തിൽ ദിലീപിന്റെ പേര് ഉയർന്നു വരികയും ചെയ്തു.
ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ കുറച്ച് മാസങ്ങൾ കേസും അന്വേഷണവും ഒക്കെയായി പോയി. ഇതിനിടയിൽ ദിലീപും ഭാര്യ കാവ്യാ മാധവനും അടക്കമുള്ളവർ ദുബായിൽ പോവുകയും ദിലീപ് ഷോ ഗംഭീരമായി നടത്തുകയും ചെയ്തു.
എന്നാൽ, ജൂലായ് 10ന് കൃത്യമായി പറഞ്ഞാൽ നടി ആക്രമിക്കപ്പെട്ടശേഷം 5 മാസം തികയുമ്പോൾ കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ക്വട്ടേഷൻ കൊടുത്തു എന്നതായിരുന്ന്ഉ പൊലീസ് കണ്ടെത്തിയത്. മലയാള സിനിമലോകം ഒന്നാകെ ഞെട്ടിയ ദിവസമായിരുന്നു അത്. കേസിൽ കാവ്യയുടെയും നാദിർഷായുടെയും പേരുകൾ ഉയർന്നു വന്നു. ഇരുവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം പല തവണ ജാമ്യത്തിനായി താരം ശ്രമിച്ചെങ്കിലും കേസ് അതിഗൗരവമാണെന്ന് കണക്കിലെടുത്ത് 3 തവണ കോടതി ജാമ്യം നിഷേധിച്ചു. ഒടുവിൽ ഒക്ടോബർ 3നു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയിൽവാസത്തിനുശേഷം തിരിച്ചെത്തിയ താരം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങി.
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരെ സിനിമാമേഖലയിൽ ഉള്ളവർ നൽകിയിരിക്കുന്ന മൊഴി ശക്തമാണ്. കേസിൽ ദിലീപിനു രക്ഷപെടാൻ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. ഏതായാലും വിധിക്കായി കാത്തിരിക്കുകയാണ് മലയാള സിനിമയും കേരളവും.