Publish Date: Sat, 21 Mar 2020 (13:32 IST)
Updated Date: Sat, 21 Mar 2020 (13:33 IST)
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നാണെന്നും അപകടത്തില്‍ ദുരൂഹതയില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അമിതവേഗത്തെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടുവെന്ന കണ്ടെത്തലിലാണു ക്രൈംബ്രാഞ്ച്‍. തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടത് മുതല്‍ അമിതവേഗത്തിലായിരുന്നു കാര്‍ സഞ്ചരിച്ചത്. 260 കിലോമീറ്റര്‍ ദൂരം മൂന്നര മണിക്കൂറിനുള്ളില്‍ പിന്നിട്ടതായി കണ്ടെത്തി. അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു.
ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷിച്ചെന്നും അപകടത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2018 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം മംഗലപുരത്തിന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവെച്ചും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍വെച്ചും മരണപ്പെട്ടു.