Publish Date: Sat, 06 Oct 2018 (12:25 IST)
Updated Date: Sat, 06 Oct 2018 (12:29 IST)
മകളുടെ പേരിലുള്ള വഴിപാട് കഴിപ്പിക്കാനാണ് ബാലഭാസ്കറും കുടുംബം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പോയത്. എന്നാൽ, മടക്കയാത്ര ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ദൂരത്തിലേക്കാകുമെന്ന് ബാലു അപ്പോഴും കരുതിയില്ല. ഡ്രൈവറുടെ ഒരു സെക്കൻഡ് നേരത്തെ അശ്രദ്ധ നഷ്ടപ്പെടുത്തിയത് ബാലുവിന്റേയും മകൾ ജാനിയുടേയും ജീവനായിരുന്നു.
പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലുവും മകള്‍ക്ക് പിന്നാലെ പോയി. ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
വെന്റിലേറ്ററില്‍ കഴിയുന്ന ലക്ഷ്മി ഇടയ്ക്ക് ബോധം വന്നപ്പോള്‍ മകളെ അന്വേഷിച്ചിരുന്നതായി നേരത്തെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബാലുവിന്റേയും ജാനിയുടെയും മരണവാർത്ത ലക്ഷ്മിയെ അറിയിച്ചെന്ന് ചിലർ ചോദ്യമീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, വിവരം അറിയിച്ചില്ലെന്ന് കുടുംബം പറയുന്നു.
ബോധം തെളിയുമ്പോഴൊക്കെ ലക്ഷ്മി ബാലുവിനേയും മകളേയും ചോദിക്കും. ഇരുവരും അടുത്ത് തന്നെയുണ്ടെന്നും പിന്നീട് കാണിക്കാമെന്നും ബന്ധുക്കൾ പറഞ്ഞ് ആശ്വസിപ്പിക്കും.
തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ച് ദിവസം കൂടി ഐസിയുവില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാനസികമായി വിഷമിപ്പിക്കുന്ന ഒരു കാര്യവും പറയരുതനെന്നും നിര്‍ദേശമുണ്ട്.
ചികിത്സയിലായിരുന്ന സമയത്ത് ഐസിയുവില്‍ ബാലുവിനെ കണ്ടിരുന്നുവെന്ന് സ്റ്റീഫൻ ദേവസി പറയുന്നു. 45 മിനിറ്റോളം സമയം അവനോട് സംസാരിച്ചിരുന്നു. എല്ലാം ശരിയാവുമെന്നും വിശ്രമത്തിന് ശേഷം നവംബറില്‍ നടക്കുന്ന സംഗീത പരിപാടിയിലേക്ക് എത്തണമെന്നും ബാലുവിനോട് പറഞ്ഞിരുന്നു. ആ 45 മിനിറ്റിവ് തന്റെ ജീവിതത്തിൽ വലിയ വാല്യു ആണുള്ളതെന്ന് അദ്ദേഹം പറയുന്നു.