Publish Date: Tue, 11 Jun 2019 (08:58 IST)
Updated Date: Tue, 11 Jun 2019 (16:26 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിലുള്ള ഡ്രൈവർ അർജുൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ട്. എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വർണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വർണ ബിസ്കറ്റ് വിൽപന തുടങ്ങിയ കേസുകളിൽ അർജുൻ ഇടപാട് നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ.
3 വർഷം മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിലെ 2 എടിഎം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ പൊലീസ് ആദ്യം പൊക്കിയപ്പോഴാണ് അർജുന്റെ ക്രിമിനൽ പശ്ചാത്തലം പുറംലോകം അറിയുന്നത്. കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നതായിരുന്നു അർജുന്റെയും സംഘത്തിന്റെയും രീതി. നിധി, നാഗമാണിക്യം എന്നിവയെല്ലാം തരാമെന്ന് പറഞ്ഞുറപ്പിച്ച് പണം തട്ടുന്നതിലും കേമനായിരുന്നു അർജുൻ.
അതേസമയം, ഇത്രയധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെ അർജുനെ വിശ്വസ്തനായ ഡ്രൈവറായി ബാലഭാസ്കറും കുടുംബവും വയ്ക്കാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. അർജുന്റെ ക്രിമിനൽ ബാക്ക്ഗ്രൌണ്ട് ബാലുവിന് അറിയാമായിരുന്നോ എന്നാണ് സോഷ്യൽ മീഡിയ സംശയമുന്നയിക്കുന്നത്.