Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുവള്‍ അയാളുടെ മരണം ആഗ്രഹിച്ചിരുന്നു, അത് ഞാനാണ്!

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടൊരാള്‍, ആ കാഴ്ചയില്‍ അയാളുടെ മരണം ഞാനാഗ്രഹിച്ചു...

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുവള്‍ അയാളുടെ മരണം ആഗ്രഹിച്ചിരുന്നു, അത് ഞാനാണ്!
, വെള്ളി, 30 മാര്‍ച്ച് 2018 (10:44 IST)
ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുന്നത് സി ആര്‍ പുഷ്പ എഴുതിയ അനുഭവക്കുറിപ്പാണ്. യാത്രകളേയും ഫോട്ടോഗ്രഫിയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് പുഷ്പ. യാത്രക്കിടയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരാളുടെ മരണത്തിനായി ആഗ്രഹിച്ച് പോയ നിമിഷങ്ങളാണ് പുഷ്പ എഴുതിയിരിക്കുന്നത്. 
 
പുഷ്പയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇനിയും നീട്ടിവയ്ക്കാൻ ആവുന്നില്ല. വാക്കുകളിലൂടെ ഒരസ്വസ്ഥതയെ കുടിയൊഴിപ്പിക്കലാണിത് .. 
കാലങ്ങളോളം എന്നെ വിറ കൊള്ളിക്കാൻ പോന്നൊരു ഓർമ്മയൊന്നുമല്ല, എങ്കിലും ഈയനുഭവത്തിനു മേലൊരു ഞെട്ടൽ ജീവിതത്തിൽ ഇനിയുണ്ടായാലേയുള്ളൂ. അതൊരുപക്ഷേ ഈ അക്ഷരങ്ങളിലൂടെ എന്നെ വിട്ടൊഴിഞ്ഞു പോയേക്കാം..
 
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാണെപ്പോഴുമിഷ്ടം. മറ്റു നാലു ഇന്ദ്രിയങ്ങളെയും അത്രയ്ക്കങ്ങട് വിശ്വാസം പോരാ.
 
ക്യാമറ ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് കണ്ണിനെ ഞാൻ കൂടുതൽ കൂടുതൽ മൂർച്ചയുള്ളതാവാൻ നിർബന്ധിച്ചു തുടങ്ങിയത്. കാരണം അത് കണ്ണ് കൊണ്ടുള്ളൊരു കളിയത്രേ. കൂടുതൽ കാണുകയല്ല കാണുന്നത് വ്യക്തമായിരിക്കുക എന്നതിനാണ് ശ്രമങ്ങൾ.
 
യാത്രകളിലായിരിക്കുമ്പോൾ പുറം കാഴ്ചകളിൽ മാത്രം ലയിച്ചിരിക്കാറുള്ള ഞാൻ അന്ന് മൊബൈലും പുസ്തകവും വിട്ട് വളരെക്കുറച്ച് നിമിഷങ്ങളേ ജനൽപ്പുറക്കാഴ്ചകളിലേക്ക് തിരിഞ്ഞിരുന്നുള്ളു.. അതിലൊരു നിമിഷത്തിലെ കാഴ്ചയായിരുന്നു അത്..
 
അതെ, ആ നിമിഷക്കാഴ്ച അതത്ര മേൽ വ്യക്തമായിരുന്നു.. ഒരിക്കലും ചതിയ്ക്കാത്ത എന്റെ കണ്ണുകൾ ഒപ്പിയെടുത്തൊരു കാഴ്ചച്ചതുരമായിരുന്നു. അത് തെറ്റിപ്പോകരുത് എന്നത് എന്റെ നിർബന്ധവും സ്വാർത്ഥതയും പ്രാർത്ഥനയുമായിരുന്നു. അതു കൊണ്ടാണ് ഞാൻ അങ്ങനെ ആഗ്രഹിച്ചത്. ..
 
2018 ഫെബ്രുവരി 15 വൈകുന്നേരം 7.20 ന് ആരോ ഒരാൾ ഈ ഭൂമിയിൽ നിന്ന് , പ്രിയപ്പെട്ട എല്ലാവരിൽ നിന്നും, എല്ലാത്തിൽ നിന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ ജീവനെ പറിച്ചെറിയണമെന്ന്. അത് നടക്കുന്നത് കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷന് 500m തെക്കായിരിക്കണമെന്ന്. കാരണം അത്രമേൽ വ്യക്തമായി ഞാൻ കണ്ടതാണ് അയാൾ കിഴക്ക് പടിഞ്ഞാറായി പാളം തലയിണയാക്കി നേരിയ ചലനം പോലുമില്ലാതെ കാത്തു കിടക്കുന്നത്, റെയിൽവേ ഉപേക്ഷിച്ച ട്രാക്കാവാം എന്ന എന്റെ ചിന്ത മുറിച്ചാണ് ആ ട്രെയിനിന്റെ വെളിച്ചം അയാളുടെ ദേഹത്തേക്ക് വീണത്.
 
ആ ട്രെയിനാണ് അയാൾ കാത്തു കിടന്നതെന്ന് എനിക്കെന്റെ കണ്ണുകളാണ് പറഞ്ഞു തന്നത്. നിനക്ക് തോന്നിയതാണെന്ന് എത്ര സുഹൃത്തുക്കൾ പറഞ്ഞിട്ടും കൂട്ടാക്കാൻ എനിയ്ക്കാവുമായിരുന്നില്ല. അത് സത്യമായാൽ എനിയ്ക്കെന്റെ കണ്ണുകൾ നഷ്ടമാകുമായിരുന്നു. ആ നിമിഷം വരെ ഞാൻ കണ്ട കാഴ്ചകൾ, അപ്പേരിലെടുത്ത തീരുമാനങ്ങൾ ഒക്കെ തെറ്റിപ്പോകുമായിരുന്നു.
 
അതു കൊണ്ടാണ് ആ രാത്രി , മരണപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഒരുവനെ കണ്ടതിന്റെ ഞെട്ടലൊഴിയും മുൻപേ , ഞാനവന്റെ മരണം ആഗ്രഹിച്ചത്. ഞാനയാളെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു, അയാൾ മരിക്കണേ എന്ന് പ്രാർത്ഥിക്കാൻ വേണ്ടി മാത്രമായി ഏതു ദൈവമാണെന്നെ തിരഞ്ഞെടുത്തത്. ഞാൻ കണ്ടുമുട്ടാൻ വിധിക്കപ്പെട്ട വളരെ കുറച്ച് മനുഷ്യർക്കിടയിൽ ഇങ്ങനെയും ഒരാളിന്റെ പേരെഴുതി ച്ചേർത്തിരുന്നെന്ന് എങ്ങനെ അറിയാൻ..
 
അയാളറിഞ്ഞോ, താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരുവൾ അയാളുടെ മരണത്തിനായ് പ്രാർത്ഥിച്ചെന്ന്. ആരോടുള്ള പകയാലത് ചെയ്തോ അവർ പോലും അയാളുടെ മരണം കൊതിച്ചുവെന്ന് അയാൾക്ക് തോന്നിയിരിക്കില്ല. പിന്നാണോ എങ്ങുന്നോ വന്നു പെട്ടൊരാൾ അത് ചെയ്യുമെന്ന്...
 
പിറ്റേന്ന് രാവിലെ അടുത്ത പോലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചാണ് ഞാൻ ആ കാഴ്ച ഉറപ്പിച്ചത്. 'നിനക്ക് തോന്നിയതാവും, അതൊരു ആളനക്കമുള്ള പ്രദേശമാണ്, അവിടൊരാൾക്ക് സന്ധ്യ മയങ്ങും മുൻപേ പാളത്തിന് തല വയ്ക്കാനൊന്നും ആവില്ലെന്ന്' പറഞ്ഞ് തലേന്ന് എന്നെ ആശ്വസിപ്പിച്ചതും അതേ സുഹൃത്ത്.
 
ഞാനും ആഗ്രഹിച്ചു, എന്നല്ല, കഠിനമായി പരിശ്രമിച്ചിരുന്നു, കരുനാഗപ്പള്ളി മുതൽ എറണാകുളം വരെ അതൊരു തോന്നൽ മാത്രമാണെന്ന് സ്ഥാപിയ്ക്കാൻ . ഉണങ്ങാൻ വിരിച്ചിട്ട ഷർട്ടോ ഉപേക്ഷിക്കപ്പെട്ട റെയിൽ സാമഗ്രികളോ ഒക്കെ ആയി സാമ്യപ്പെടുത്താൻ..
 
പക്ഷേ എന്റെ പരിശ്രമങ്ങളെല്ലാം കൂടുതൽ കൂടുതൽ എന്റെ കാഴ്ചയെ ഉറപ്പിക്കാൻ മാത്രം ഉതകിയപ്പോൾ നെറ്റിൽ നിന്ന് നമ്പർ തപ്പി ഞാൻ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വിളിച്ചു. പല തവണ വിളിച്ചിട്ടും മറുപടി കിട്ടിയില്ല..
 
അതായിരുന്നു FIR copy കിട്ടിയപ്പോഴുള്ള വലിയ വേദന. വൈകിട്ട് 7. 20 ന് മരണപ്പെട്ട ശരീരം ഒരു രാത്രി മുഴുവൻ ആരും അറിയാതെ , കാണാതെ, ഉപേക്ഷിയ്ക്കപ്പെട്ട്.. ശരിയ്ക്കും വേദനിപ്പിച്ചത് അതാണ്.. ഒരു പക്ഷേ ,എന്റെ കോൾ ആരെങ്കിലും എടുത്തിരുന്നെങ്കിൽ അതെങ്കിലും ഒഴിവായേനേം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോടതിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് ആലഞ്ചേരി; രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തില്‍ ഇടപെടരുത്