ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിൽ, മൊഴിയെടുപ്പ് മുടങ്ങി
ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിൽ, മൊഴിയെടുപ്പ് മുടങ്ങി
Publish Date: Thu, 19 Jul 2018 (10:07 IST)
Updated Date: Thu, 19 Jul 2018 (10:08 IST)
പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിലെ രഹസ്യ മൊഴിയെടുപ്പ് മുടങ്ങി. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിലേക്കു പോയതോടെയാണ് രഹസ്യ മൊഴിയെടുപ്പ് മുടങ്ങിയത്. മൊഴി രേഖപ്പെടുത്താൻ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.
എഡിജിപിയുടെ മകൾ മർദിച്ചെന്ന പരാതിയിൽ ഗവാസ്കറും ഗവാസ്കർ മോശമായി പെരുമാറിയെന്ന പരാതിയിൽ എഡിജിപിയുടെ മകളും ഉറച്ചുനിൽക്കുന്നതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ഗവാസ്കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തും. സുധേഷിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണു കോടതി സമയം അനുവദിച്ചിരുന്നത്. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാൻ തയാറാണെന്നും സുധേഷ് കുമാർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
ഗവാസ്കർക്കു പുറമെ എഡിജിപിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയും ഓഗ്സ്റ്റ് ഒന്നിനു രേഖപ്പെടുത്തും.