സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു, മരണം ആറായി
സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു, മരണം ആറായി
Publish Date: Mon, 16 Jul 2018 (12:46 IST)
Updated Date: Mon, 16 Jul 2018 (12:52 IST)
വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൻ നാശനഷ്‌ടം. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ രണ്ടു പേരും ആലപ്പുഴ, കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. രണ്ടുപേർ മരം വീണും ഒരാൾ ഷോക്കേറ്റും മറ്റൊരാൾക്ക് യാത്രാ സൗകര്യം ലഭിക്കാത്തതിനെത്തുടർന്നുമാണ് മരിച്ചത്.
ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്നു, തൊടുപുഴയ്‌ക്ക് സമീപം പൂമാലയിൽ ഉരുൾപൊട്ടലുണ്ടായി. കൃഷിയിടം നശിച്ചു. ആളപായമില്ല. ഹൈറേഞ്ചിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണി. മൂന്നാർ, കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ. മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം മലയിടഞ്ഞ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു.