സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ട്വിസ്‌റ്റ്; ‘വടി’യെടുത്ത് സിഐടിയു നേതൃത്വം
സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ട്വിസ്‌റ്റ്; ‘വടി’യെടുത്ത് സിഐടിയു നേതൃത്വം
Publish Date: Mon, 02 Apr 2018 (09:59 IST)
Updated Date: Mon, 02 Apr 2018 (10:01 IST)
നടന്‍ സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ 14 തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യാനും സിഐടിയു ജില്ലാ കമ്മറ്റി തീരുമാനിച്ചു.
കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയനായ ഐഎന്‍ടിയുസിയില്‍ അംഗങ്ങളായ 7പേരെയും പുറത്താക്കി. അരുശുംമൂട് യൂണിറ്റിലെ തൊഴിലാളികളെയാണ് പുറത്താക്കിയത്. തെറ്റ് പറ്റിപ്പോയെന്ന് തൊഴിലാളികള്‍ സമ്മതിച്ചു. ബംഗളുരുവില്‍ നിന്നുമാണ് സുധീറിന്റെ വീട് നിര്‍മ്മാണ സ്ഥലത്തേക്ക് ഗ്രാനൈറ്റ് കൊണ്ടുവന്നത്.
തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനായി 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്. പണം വാങ്ങിയ യൂണിയൻകാർ ലോഡ് ഇറക്കാതെ പോകുകയും ചെയ്‌തിരുന്നു.
സാധനങ്ങള്‍ ഇറക്കുന്നതിനായി ആദ്യം മൂന്ന് യൂണിയനുകൾ ചേർന്ന് ഒരു ലക്ഷം രൂപയാണ് രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് 75,000 രൂപ ആവശ്യപ്പെട്ടു. വീട് പണിയുടെ ചുമതലയുണ്ടായിരുന്നവര്‍ ഈ തുക നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചു.
തര്‍ക്കം നീണ്ടതോടെ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാല്‍ ഈ പണം വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ യൂണിയന്‍കാര്‍ പോയി. ഇതോടെ കമ്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കിയത്. ഇവര്‍ക്ക് 16,000 രൂപ മാത്രമാണ് കൊടുത്തത്. സിനിമയുടെ ചിത്രീകരണത്തിനായി താന്‍ തൊടുപുഴയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നും താരം വ്യക്തമാക്കിയിരുന്നു.