ഗവര്‍ണറുടെ നടപടി എന്ത് അടിസ്ഥാനത്തില്‍ ?; യെദ്യൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണം - നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
ഗവര്‍ണറുടെ നടപടി എന്ത് അടിസ്ഥാനത്തില്‍ ?; യെദ്യൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണം - നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
Publish Date: Fri, 18 May 2018 (11:23 IST)
Updated Date: Fri, 18 May 2018 (11:25 IST)
കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ നടപടിക്കെതിരെ സുപ്രീംകോടതി. എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാരുണ്ടാക്കാന്‍ ബിഎസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് കോടതി ജെ സിക്രി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയ്‌ക്കുള്ളിലാണ്. അതാണ് ഉചിതമായ നടപടി. നാളെ വിശ്വാസവോട്ട് നടത്താമോ എന്നും കോടതി ചോദിച്ചു. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. അതേസമയം, ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിക്കാകും ഭൂരിപക്ഷം തെളിയിക്കാന്‍ ആദ്യം അവസരം നല്‍കുകയെന്നാണ് പുറത്തുവരുന്ന സൂചന.
ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലയ്ക്കു നൽകിയ രണ്ടു കത്തുകളാണ് ഇന്നു സുപ്രീംകോടതി പരിഗണിക്കുന്നത്. കേവലഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ചതിന് എതിരെയാണ് കോണ്‍ഗ്രസും ജെഡിഎസും ഹര്‍ജി നല്‍കിയത്.