Publish Date: Tue, 22 Dec 2020 (09:26 IST)
Updated Date: Tue, 22 Dec 2020 (09:32 IST)
ഭോപ്പാൽ: മാസങ്ങൾക്ക് മുൻപ് പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന നേതാവിനെ യൂത്ത് കൊൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാക്കി പുനഃസംഘടന. പുതുതായി തെരഞ്ഞെടുകപ്പെട്ട ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ എത്തി തുടങ്ങിയപ്പോൾ മാത്രമാണ് പറ്റിയ അബദ്ധത്തെ കുറിച്ച് മധ്യപ്രദേശിലെ യൂത്ത് കോൺഗ്രസ്സുകാർക്ക് ബോധ്യം വന്നത്. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ ഹാാർഷിക് സിംഘായിയെയാണ് യൂത്ത് കോൺഗ്രസ് ജബൽപൂർ യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
വെള്ളിയാഴ്ചയാണ് വെർച്വൽ തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി വിട്ടപ്പോൾ തന്നെ രാജിക്കത്ത് നൽകിയിരുന്നു എന്നും നാമനിർദേശ പത്രിക പിൻവലിയ്ക്കുന്നതായി വ്യക്തമാക്കി ഇമെയിൽ സന്ദേശം അയച്ചിരുന്നു എന്നും ഹർഷിത് പറയുന്നു. എന്നാൽ ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല എന്നാണ് യുത്ത് കോൺഗ്രസ്സ് പറയുന്നത്. ബിജെപിയിലേയ്ക്ക് മാറുമ്പോൾ ജബൽപൂർ എൻഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു ഹർഷിത്. 2018ലാണ് യുത്ത് കോൺഗ്രസ്സ് ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിയ്ക്കുന്നത്. അന്ന് ഹർഷിത് നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ 2019 തെരഞ്ഞെടുപ്പിനെ തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ ഉണ്ടായത്. 2020ൽ സിന്ധ്യയ്ക്കൊപ്പം ഹർഷിതും ബിജെപിയിലേയ്ക് ചുവടുമാറ്റി.