Publish Date: Fri, 12 Apr 2019 (16:42 IST)
Updated Date: Fri, 12 Apr 2019 (16:44 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയനാവുകയാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂര്‍ മണ്ഡലത്തില്‍ വിജയിച്ചേ തീരുവെന്നും തൃശൂരില്‍ ജീവിച്ചുകൊണ്ട് തന്നെ തൃശൂരിനെ സേവിക്കുമെന്നും അദ്ദേഹം പ്രചരണത്തിനിടെ പറഞ്ഞു.
‘എനിക്ക് വേണം തൃശൂര്‍ മണ്ഡലം. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കിയായും പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാന്‍ പിന്നിലുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പ് പരിപാടികള്‍ എന്റെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ഞാന്‍. ഞാന്‍ ചെയ്ത എല്ലാ വിഷയവും പരിശോധിക്കണം. എന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. മാറ്റേണ്ട കാര്യങ്ങള്‍ പറയണം.‘ - സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു. ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.