Publish Date: Tue, 03 Dec 2019 (10:28 IST)
Updated Date: Tue, 03 Dec 2019 (10:38 IST)
പശ്ചിമ ബംഗാൾ: ട്രെയിൻ തട്ടി ആനകൾ മരിക്കുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം സംഭവമാണ്. വനത്തിലൂടെ ട്രെയ്യിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും അതൊന്നും അത്ര കാര്യമായി ആരും ശ്രദ്ധിക്കാറില്ല. അടുത്തിടെയാണ് ട്രെയിൻ തട്ടി ഒരു കാട്ടാന ചരിഞ്ഞത്. എന്നാൽ മറിച്ചൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കുട്ടിയാനയ്ക്കും അമ്മയ്ക്കും റെയിൽ പാളം മുറിച്ചു കടക്കുന്നതിനായി ലോക്കോ പൈലറ്റ് ട്രെയിൻ അൽപനേരം നിർത്തിയിട്ടു.
വിദേശത്തൊന്നുമല്ല നമ്മുടെ പശ്ചിമ ബംഗാളിലാണ് സംഭവം. ആനകൾ പാളത്തിലേക്ക് കയറുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചുകൊണ്ടുവന്ന് നിർത്തുകയായിരുന്നു. കുട്ടിയാനയും അമ്മയും സുരക്ഷിതമായി മറുവശത്തെത്തിയ ശേഷമാണ് വീണ്ടും ട്രെയിൻ യാത്ര ആരംഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
സുശാന്ത് നന്ദ എന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥനാണ് സംഭവത്തിന്റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത് പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തിയിരികുന്നത്.