ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും; രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും; രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം
Publish Date: Wed, 25 Jul 2018 (11:43 IST)
Updated Date: Wed, 25 Jul 2018 (11:47 IST)
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പൊലീസുകാർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ ആറുപ്രതികളും കുറ്റക്കാരാണെന്നാണു തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. പോലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ, എസ് ഐ ടി അജിത്കുമാർ, സി ഐ ഇ കെ സാബു, എ സി ടി കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.
പൊലീസുകാരായ കെ.ജിതകുമാറിനും എസ്.വി.ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക ജഡ്ജി കെ.നാസറാണു കേസ് പരിഗണിച്ചത്. കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം വിധി വന്നത്.
ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന ഫോര്‍ട്ട് സ്റ്റേഷനിലെ എസ് ഐയായിരുന്ന അജിത് കുമാർ, സി ഐ ആയിരുന്ന ഇ കെ സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്നു പ്രതികള്‍ക്കും ഇന്നുവരെ ജാമ്യത്തില്‍ തുടരാന്‍ കോടതിയില്‍ അനുമതി നല്‍കുയായിരുന്നു.
ഫോര്‍ട്ട് പോലീസ് സി ഐ ഇ കെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു കൊലപാതകം.
2016 ഒക്‌ടോബറിലാണ് വിചാരണ ആരംഭിച്ചത്. പ്രതിയായ സോമന്‍ ഇതിനിടയില്‍ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തിയശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു.
Rijisha M.
Publish Date: Wed, 25 Jul 2018 (11:43 IST)
Updated Date: Wed, 25 Jul 2018 (11:47 IST)