Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ജീവിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒടുക്കത്തെ എനർജിയാണ്‘ - ജീവിതത്തോട് പോരാടിയ നികിതയുടെ കഥ

തോറ്റ് പോവാൻ മനസ്സില്ല എന്നങ്ങ് ഉറപ്പിച്ച് പറയണം...

‘ജീവിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒടുക്കത്തെ എനർജിയാണ്‘ - ജീവിതത്തോട് പോരാടിയ നികിതയുടെ കഥ

എസ് ഹർഷ

, വെള്ളി, 8 മാര്‍ച്ച് 2019 (15:34 IST)
ഇന്ന് ലോകവനിതാ ദിനം. സ്ത്രീശാക്തീകരണത്തിനും സ്വാതന്ത്യ്രത്തിനും മുന്നിലാണ് കേരളം. വനിതാദിനം ആഘോഷിക്കുന്ന എല്ലാ വനിതകൾക്കും പറയാനുണ്ടാകും ഓരോ കഥകൾ. ചവിട്ടിയരയ്ക്കപ്പെട്ടതിന്റേയും അവിടെ നിന്നും ഉയർത്തെഴുന്നേറ്റതിന്റേയും കഥ. ജീവിക്കാൻ വേണ്ടി രണ്ടും കൽപ്പിച്ചിറങ്ങിയാൽ പിന്നെ ഒടുക്കത്തെ എനർജിയാണ്. പറയുന്നത് തിരുവനന്തപുരത്തുകാരി നികിത സച്ചു ആണ്. തകർന്നു പോയിടത്ത് നിന്നും കരകയറിയതിന്റെ അനുഭവക്കടലാണ് നികിത ഇന്നേദിവസം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന്റെ പൂർണരൂപം: 
 
മരിക്കുക... സഹിക്കുക... പോരാടുക..., ഇതാണ് നിങ്ങൾക്ക് മുന്നിലുള്ള 3 വഴികളെങ്കിൽ നിങ്ങളേത് തിരഞ്ഞെടുക്കും?  
 
ഡിവോഴ്സ് ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സഹിക്കേണ്ടി വന്നതൊക്കെ താങ്ങാനാവാതെ സ്വന്തം വീട്ടീന്ന്, മുഴുവനാവാത്ത ഒരു ഡിഗ്രി കോഴ്സും രണ്ട് ഡ്രസ്സും കൊണ്ട് ഇറങ്ങി പോന്നിട്ട് മൂന്ന് വർഷത്തിനടുത്താവുന്നു. 
 
''ചാവുക " എന്നൊരു ഒറ്റ ഓപ്ഷൻ മാത്രമായി ആ മുറിയിൽ സ്റ്റക്കടിച്ചു നിന്ന എന്നെ ഓർക്കുമ്പോ ഇപ്പഴും ഒരു വിറ ദേഹത്തൂടെ കടന്നു പോവും. അന്ന് ഞാൻ പെറ്റ കുഞ്ഞോൻ അവന്റെ അച്ഛന്റെ അടുത്തൂന്ന് അത്രയും ദൂരേന്ന് 'മ്മാ .. ന്ന് ചിരിക്കണ പോലെ തോന്നി.
 
''ജീവിക്കാൻ " തീരുമാനിച്ചാ പിന്നെ ഒടുക്കത്തെ എനർജിയാണ്. പത്തോ പന്ത്രണ്ടോ പോലീസുകാർ അസ്സലായി  മെന്റിലി കൈകാര്യം ചെയ്തു. ഒരു ദിവസം അവിടെ കെടത്തി. അന്തോം കുന്തോം ഇല്ലാതെ നിസ്സഹായയായി നിന്നപ്പോ ഷോൾഡർ തരാൻ അന്നുണ്ടായിരുന്നവർ ഇന്നും എനിക്ക് ദൈവങ്ങളാണ്.
 
വീട്ടീന്നിറങ്ങി പോന്ന നാലാമത്തെ ദിവസം മറൈൻ ഡ്രൈവില് ഒരു മനുഷ്യന്റെ ഏറ്റവും അവസാനത്തെ ഞരക്കo പോലെയൊരു അവസ്ഥയിൽ ഒറ്റക്കിരിക്കുമ്പോൾ അടുത്ത ഒരു ബന്ധു ഫോണിൽ പറഞ്ഞത് നല്ല ഓർമ്മയിണ്ട്. '' സച്ചൂ നീയൊരു പെണ്ണാ തെളക്കല്ലേടി മോളേ നീ ...കൂടി വന്നാ ഒരാഴ്ച്ച .. നീ തീരിച്ച് നിന്റെ വീട്ടിലേക്ക് തന്നെ പോവും... അല്ലെങ്കിൽ നല്ല ആണുങ്ങൾ കൈകാര്യം ചെയ്യുമ്പോ പഠിച്ചോളും കൂടി വന്നാ ഒരു 'വെടി'ട്ടാ ന്ന്.. ".
 
ഇയിലും വലുത് കേട്ടിണ്ട്. സഹിച്ചതും ആ സമയത്ത് കടന്ന് വന്നതും. സത്യമായിട്ടും അതൊന്നും എഴുതാൻ ഇപ്പൊഴും വയ്യ. ഓർത്താൽ ഛർദ്ദിക്കാൻ വരും. കുഞ്ഞിനെ ഉപേക്ഷിച്ച് പോന്ന ദുഷ്ടയായ അമ്മയായിരുന്നു ഞാനെല്ലാവർക്കും. ഒരു ഇൻസെക്യൂരിറ്റിയിലേക്ക് തെരുവിലേക്ക് ഇറങ്ങുമ്പോ സ്വന്തം കുഞ്ഞിനെ അവന്റെ അച്ഛന്റെ അടുത്ത് സെയ്ഫാക്കിയ അമ്മയായെ സത്യമായിട്ടും എനിക്ക് ഉൾക്കൊള്ളാനാവൂ.അവന്റെ വിശപ്പ് എന്നിലെ അമ്മയോ സ്ത്രീയോ താങ്ങില്ല.
 
എങ്കിലും സോദരാ... സി.ഡി റ്റിലെ സ്ക്രിപ്റ്റ് റൈറ്റർ ജോലിടെ ഇന്റെർവ്യൂന് എത്തിപ്പെട്ടതാ ഈ തിരുവനന്തപുരം നഗരത്തില്..അവിടന്ന് നാവിന്റെ ബലം ഒന്നു കൊണ്ട് ഇറാം ഇൻഫോടെക്കിൽ പുസ്തക കട ഓൺലൈനിൽ. അപ്പോഴും കടന്ന് വന്നതൊക്കെ തന്ന മെന്റൽ സ്ട്രെയിൻ ഒരു ആൻറി ഡിപ്രസന്റും രണ്ട് ഉറക്ക ഗുളികളും തന്നു. മുടി പാതിയും നരച്ചു. ഗുളിക തീറ്റ തീർന്നപ്പോ തടിച്ചു. ടെൻഷൻ കൂടുമ്പോ മേല് മുഴുവനും നീര് വന്നു. അയ്യോ പണ്ടത്തെ സുന്ദരി കുട്ടിയാണോ ഇതന്ന് കൊറെ പേര് തോളിൽ തട്ടി!!
 
എനിക്ക് ഞാനാവാതെ ജീവിച്ചിരിക്കാൻ പറ്റാത്ത എല്ലാ ഇടങ്ങളെയും ഉപേക്ഷിച്ച് പോന്നിട്ടുണ്ട്. ഞാൻ ഇതല്ല.' ഇതല്ല എനിക്ക് വേണ്ടതെന്ന് ജീവിതം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. എനിക്ക് ഏറ്റവും സുന്ദരമായ് അറിയുക ഭക്ഷണം ഉണ്ടാക്കാനാണ്..പാടാനാണ്... എഴുതാനാണ്.. പ്രസംഗിക്കാനാണ്. അങ്ങനെയങ്ങനെ ഞാൻ കണ്ടെത്തിയതാണ് "ചായ കപ്പൽ ".
 
ഇറാമിലെ ജോലീം റിസൈൻ ചെയ്തു എന്നാൽ ഇതിലേക്ക് ഇറങ്ങീട്ട് പൈസ ഇല്ലാതെ തുടങ്ങാനും പറ്റാതെ ഒരു വർഷത്തോളം റെന്റ് കൊടുത്തിടേണ്ടി വന്ന കരിങ്കാലത്തിനോടാണ് അത്ഭുതം തോന്നുന്നത്. പണ്ട് ജോലിയാവുന്നതിനും മുൻപ് മിക്ക ദിവസവും ഈവനിംഗ് ജയിൽ ചപ്പാത്തി വാങ്ങി തിന്നും. അന്ന് പൈസ കൊണ്ട് സഹായിക്കാൻ കൂട്ടുകാരുണ്ടായിരുന്നു. എന്നാലും സങ്കടം വരും. അവരറിയാതെ ഏറ്റവും മിതമായ് തിന്നും.
 
പക്ഷേ അതിലും അടിപ്പൻ ജോലി റിസൈൻ ചെയ്ത് പെട്ട് പോയതാണ്. ഇറാമില് സാലറി ഇഷ്യൂവും ഉണ്ടായിരുന്നു. ഒന്നും നോക്കാണ്ട് കട്ടക്ക് കമിഴ്ന്ന് കിടക്കുo. പക്ഷേ അപ്പോഴൊക്കെ ഉച്ച കഴിയുമ്പോ തൽ ഹത്ത് എൻ എസ്സിന്റെ ഒരു ഫോൺ കോളുണ്ട്. വരവുണ്ട്. തൂക്കി എടുത്തോണ്ട് പോയി അവൻ വാങ്ങി തന്ന ഫുഡിനൊരു കണക്കുമില്ല അള്ളാഹ്. അറിയിക്കാതെ അഹങ്കാരം കൊണ്ട് ഞാൻ കിടന്ന പട്ടിണികളാണ് ഒക്കെ !
 
ഒരുസം മീൻ വാങ്ങി. ഇത്തിരി ബാക്കി വന്നപ്പോ അതെട്ത്ത് അച്ചാറിട്ടു. അത് പൊളി ഐറ്റമായിരുന്നുന്ന് പിന്നീട് ശ്രീകാന്ത് കുപ്പിടെ ഉള്ള് വരെ നക്കി തിന്നപ്പോ മനസ്സിലായി. ഉടനെടുത്ത് എഫ് ബി ലിട്ടു. പിന്നെ ഞാനും തല്ലുസും ബൈക്കിൽ കൊണ്ടു പോയി വിറ്റു. ഫ്ലാറ്റ്റെന്റും ഷോപ്പിലെ റെന്റും മാനേജാക്കി എങ്ങനെയോ. 
 
എന്നാലെന്റെ മനുഷ്യരേ ഇന്നെനിക്ക് ദിനംപ്രതി ബെറ്ററായി കൊണ്ടിരിക്കുന്ന ഒരു റെസ്റ്റോറന്റുണ്ട്. എന്റെ സകല അഭിരുചികളുടേയും പ്ലാറ്റ് ഫോം. ചായ കപ്പൽ.
 
തോറ്റ് പോവാൻ മനസ്സില്ല എന്ന് തണ്ടൽക്ക് കൈ കുത്തി കടന്ന് വന്ന കാലത്തോട് വിളിച്ചു കൂവുന്നൂ. "ഞാൻ തോറ്റാൽ ഈ ഭൂമിയിലെ അതിജീവിതത്തിന് പൊരുതുന്ന എല്ലാ സ്ത്രീകളും തോറ്റ് പോയ പോലെ എനിക്ക് തോന്നും " തന്ന എല്ലാ നോവുകൾക്കും നന്ദി. എന്തെന്നാൽ വസന്തത്തെ വിരിക്കാൻ അതൊക്കെ എന്നിൽ പൂമൊട്ടുകളെ വിതറി തന്നു..
 
എന്റെ ഏറ്റവും പ്രിയപ്പെട്ട പെണ്ണുങ്ങളേ..... നിങ്ങൾക്ക് മുന്നിൽ മൂന്ന് വഴികളുണ്ട്... മരിക്കുക...സഹിക്കുക.. പോരാടുക.....
 
മൂന്നാമത്തതിൽ ഏറ്റവും ഭംഗിയുള്ള ഏറ്റവും കംഫർട്ടായ കോൺഫിഡൻറായ ഒരവസാന ''നമ്മളുണ്ട് "
ആ നമ്മളാണ് ശരിക്കും നമ്മൾ...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടുമൊരു വനിതാ ദിനം കൂടി; അറിയാം ഈ ദിവസത്തിന്റെ ചരിത്രം