Swetha Menon AMMA Election: ശ്വേത മേനോന് എതിരായ കേസ്: പിന്നിൽ ബാബുരാജോ? നടനെ പലർക്കും പേടിയാണെന്ന് മാലാ പാർവതി
ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാല പാർവതി ആവശ്യപ്പെട്ടു.
കൊച്ചി: ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജ് ആണെന്ന് സൂചന നൽകി നടി മാലാ പാർവതി ആരോപണം. ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷം ആണ് ആരോപണങ്ങൾ എല്ലാം ഉയർന്നുവന്നത്. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാല പാർവതി ആവശ്യപ്പെട്ടു.
സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിൽ ആണെന്നും മാല പാർവതി. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിൻറെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഞാൻ മനസിലാക്കുന്നതെന്ന് മാലാ പാർവതി പറയുന്നു.
'ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിന്(ബാബുരാജ്) മാറിനിൽക്കേണ്ടി വന്നു. മാധ്യമങ്ങളിലൂടെ ഉപദേശിച്ച ആൾക്കാരെ താൻ മരണം വരെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്നത് സാധാരണ രീതിയിൽ ആയിരുന്നു ഞങ്ങൾ വായിച്ചത്. എന്നാൽ ഒരു യുട്യൂബർ അത് കടുപ്പിച്ച് പറഞ്ഞപ്പോഴാണ് ഇത് ഭീഷണിയാണല്ലോ എന്ന് മനസിലായത്. അത് സത്യമായി വന്നു.
ഹേമ കമ്മിറ്റിയിൽ നശിച്ച് പോയ അമ്മ സംഘടനയെ എണീപ്പിച്ച് നിർത്തിയത് ബാബു രാജ് ആണെന്നാണ് അവർ പറയുന്നത്. അദ്ദേഹത്തിൻറെ കൂടെ നിന്നവർക്കും അദ്ദേഹം വിട്ടുപോകുമെന്ന് തോന്നിയപ്പോഴും ആ സംഘത്തിന് ശക്തി കുറഞ്ഞ് പോകുമെന്ന് കരുതി അവർ തന്നെ സ്വാഭാവികമായും ചെയ്തതെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ശ്വേതയ്ക്ക് എതിരായ ആരോപണം വരുന്നത്.
പാലേരിമാണിക്യം എന്ന സിനിമയിൽ നഗ്നത പ്രദർശിപ്പിച്ചെന്നെല്ലാമുള്ള മോശമായ ആരോപണങ്ങൾ. കുക്കുവിനെതിരെ പോക്സോ കേസാണ് എടുത്തിരിക്കുന്നത്. എങ്ങനെ ജീവിക്കും ഈ നാട്ടിൽ. ശ്വേതയ്ക്ക് എതിരെ മാർച്ചിൽ കേസ് കൊടുത്തെന്നാണ് പരാതിക്കാരൻ പറയുന്നത്. അത് പറച്ചിൽ മാത്രമാണ്. രേഖകളില്ല. കിട്ടിയ രേഖയിൽ അഞ്ചേ എട്ടാണ്. അപ്പോഴത് തെരഞ്ഞെടുപ്പല്ലേ', എന്ന് മാലാ പാർവതി ചോദിക്കുന്നു.