Namitha Pramod: 'കൂടെ നിൽക്കുന്ന ആൾക്കു വേണ്ടി കിഡ്‌നിയല്ല, ഹൃദയം വരെ കൊടുക്കും': വിവാഹ സങ്കൽപ്പങ്ങൾ പറഞ്ഞ് നമിത പ്രമോദ്
എന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പമുള്ള ഒരാളെയാണ് തനിക്ക് വേണ്ടതെന്നും നമിത പറയുന്നുണ്ട്.
തന്റെ വിവാഹ സങ്കൽപ്പങ്ങൾ തുറന്നു പറഞ്ഞ് നടി നമിത പ്രമോദ്. തന്നെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളെയാണ് താൻ തേടി നടക്കുന്നതെന്ന് നടി പറയുന്നു. എന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പമുള്ള ഒരാളെയാണ് തനിക്ക് വേണ്ടതെന്നും നമിത പറയുന്നുണ്ട്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. സ്‌കൂൾ കാലത്ത് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
''സ്‌കൂൾ കാലത്ത് ചെറിയ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. വീട്ടിൽ പിടിച്ചിട്ടുമുണ്ട്. കുറച്ചധികം മേക്കപ്പ് ചെയ്യുന്നത് കാണുമ്പോൾ തന്നെ അമ്മയ്ക്ക് പിടികിട്ടും. അതൊക്കെ ബ്രേക്കപ്പ് ആയെങ്കിലും പ്രണയത്തിലും ജീവിതത്തിലും ചില പാഠങ്ങൾ പഠിച്ചത് ആ അനുഭവങ്ങളിൽ നിന്നാണ്. എനിക്കിഷ്ടം പാർട്ടി പേഴ്‌സണെയല്ല, ഫാമിലി മാനെ ആണ്. പരസ്പരം നന്നായി മനസിലാക്കുന്ന, ബഹുമാനിക്കുന്ന ഒരാൾ. എന്നെന്നും കൂടെ നിൽക്കുമെന്നു തോന്നുന്ന മനസിന് ഇണങ്ങിയ ഒരാളെ കണ്ടാൽ ഉറപ്പായും പ്രണയിക്കും. അതല്ലാതെ സിറ്റുവേഷൻഷിപ്പ് ഒന്നും പറ്റില്ല'' എന്നാണ് താരം പറയുന്നത്.
''പ്രപ്പോസൽസ് വരുന്നുണ്ട്. ചില ഫോട്ടോയൊക്കെ അച്ഛൻ കാണിക്കും. ചിലർ ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കും. അതിനൊന്നും മറുപടി പോലും അയക്കാറില്ല'' എന്നും നമിത പറയുന്നു. ''തിരുവനന്തപുരത്തുള്ള അമ്മൂമ്മ കാണുമ്പോഴൊക്കെ ചോദിക്കും, എന്റെ കണ്ണടയും മുമ്പും കല്യാണം കാണാനാകുമോ? സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുമ്പോൾ, സ്വയം തീരുമാനമെടുത്തു കല്യാണത്തിലേക്ക് നീങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ നാളെ മക്കൾക്ക് പോലും നമ്മളെ വിലയുണ്ടാകില്ല'' എന്നും താരം പറയുന്നു.
അതേസമയം ദാമ്പത്യ ജീവിതത്തിൽ താൻ മച്ചാന്റെ മാലാഖയിലെ കഥാപാത്രത്തെ പോലെ ടോക്‌സിക് ആകില്ലെന്നും നമിത പറയുന്നുണ്ട്. കുറച്ച് പൊസസീവ് ആകുമെങ്കിലും ടോക്‌സിക് ആകില്ല എന്നുറപ്പ്. കൂടെ നിൽക്കുന്ന ആൾക്കു വേണ്ടി കിഡ്‌നിയല്ല, ഹൃദയം വരെ കൊടുക്കുമെന്നാണ് നമിത പറയുന്നത്. ''അച്ഛന്റേയും അമ്മയുടേയും ജീവിതമാണ് എന്റെ ടെക്സ്റ്റ് ബുക്ക്. അവർ പരസ്പരം ഒച്ചയിൽ സംസാരിക്കുന്നത് പോലും ഞാനും അനിയത്തിയും കണ്ടിട്ടില്ല. പരസ്പര ബഹുമാനമാണ് വിവാഹത്തിൽ പ്രധാനം'' താരം വ്യക്തമാക്കുന്നു.