ആചാരം തെറ്റിച്ച് ക്ഷേത്രത്തിൽ കയറി, താരസംഘടനയുടെ അപ്രഖ്യാപിത വിലക്കിനോട് പുല്ലുവില; മീരയെ കുറിച്ച് ആലപ്പി അഷറഫ്
മീരയുടെ അഭിനയശേഷി അക്കാലത്തുണ്ടായിരുന്ന പല നടിമാർക്കും കൈയ്യെത്തി പിടിക്കാൻ കഴിയാത്ത ദൂരത്തായിരുന്നു.
ലോഹിതദാസ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമ മീരയുടെ ഭാവി എഴുതി. അഭിനയത്തിൽ വളരെ നാടകീയത്വം ഉണ്ടെന്ന വിമർശനം എപ്പോഴും കേട്ടിരുന്ന ആളാണ് മീര. എന്നിരുന്നാലും മീരയുടെ അഭിനയശേഷി അക്കാലത്തുണ്ടായിരുന്ന പല നടിമാർക്കും കൈയ്യെത്തി പിടിക്കാൻ കഴിയാത്ത ദൂരത്തായിരുന്നു. അതുകൊണ്ട് തന്നെ, മലയാളം കടന്ന് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മീരയുടെ ഖ്യാതി പരന്നു.
ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്. തമിഴിലേയും തെലുങ്കിലേയും സംവിധായകരും നിർമാതാക്കളും മീരയുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായിക വേഷം ചെയ്താണ് മീര തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം തെലുങ്കിലേയും കന്നഡയിലേയും സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചു.
പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. ഓഫ് സ്ക്രീനിലെ മീരയുടെ പെരുമാറ്റത്തെ കുറിച്ച് അത്ര മതിപ്പല്ല അനുഭവസ്ഥർക്ക് പറയാനുള്ളത്. ഒപ്പം പ്രവർത്തിക്കുന്നവർക്ക് മീര ഒരു തലവേദനയായിരുന്നുവെന്ന് പലപ്പോഴും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതൊന്നും പൂർണമായി തള്ളി കളയാൻ പറ്റില്ലെന്നും ചില സത്യങ്ങളൊക്കെയുണ്ടെന്നും പറയുകയാണിപ്പോൾ സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് നടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ആലപ്പി അഷ്റഫ് പങ്കുവെച്ചത്.
അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിന് മീര പുല്ലുവില പോലും കൽപ്പിച്ചില്ല. കാരണം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ മേഖലയിൽ ആ സമയത്ത് കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു. മീര ജാസ്മിൻ ട്വിന്റി ട്വിന്റി ചെയ്തില്ല, പകരം ചെയ്തത് ഒരു തെലുങ്ക് സിനിമയായിരുന്നു. ഡേറ്റ് പ്രശ്നം മൂലമായിരുന്നു ഇതെന്ന് പിന്നീട് മീര തന്നെ വെളിപ്പെടുത്തി. തന്നെ ബാൻ ചെയ്യുകയാണെന്നൊക്കെ വാർത്തകൾ വന്നിരുന്നുവെന്നും എന്നാൽ, അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും മീര അടുത്തിടെ പറഞ്ഞിരുന്നു.
അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹരിച്ചു. മീരാ ജാസ്മിന്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും പുണ്യാഹം തളിക്കുന്നതിനുള്ള ചിലവ് കെട്ടിവെക്കുകയും ചെയ്തതിനു ശേഷമാണ് വിവാദം കെട്ടടങ്ങിയത്. 2006 ലായിരുന്നു ഈ സംഭവം. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിന് ഒരു പ്രത്യേകയുണ്ട്. തിരുവത്താഴ പൂജയ്ക്ക് ശേഷം മാത്രമാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനമുള്ളൂ. അതായത് രാത്രി എട്ട് മണിക്ക് ശേഷം മാത്രമേ സ്ത്രീകൾക്ക് ഇവിടെ പ്രവേശനാനുമതി ഉള്ളൂ എന്ന് സാരം.
പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.
ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. അവരുടെ ആക്ടിങ് ടാലന്റ് കൊണ്ട് മാത്രമാണ് അന്ന് താൻ അവരെ സഹിച്ചതെന്നും കമൽ പറഞ്ഞിട്ടുണ്ട്. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട് എന്ന് ആലപ്പി അഷറഫ് പറയുന്നു.
ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.