ഒരു സിനിമയിലെ നായകനേക്കാൾ ഫാൻസിനെ ഉണ്ടാക്കിയ കഥാപാത്രമാണ് ദശമൂലം ദാമു. മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന സിനിമയിൽ ഏറെ ശ്രദ്ധ നേടിയ വേഷമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. തിയേറ്ററിൽ ഹിറ്റായ കഥാപാത്രം സോഷ്യൽ മീഡിയയിലും ഓളം സൃഷ്ടിച്ചു.
കുറച്ച് നാളുകൾക്ക് മുമ്പ് ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ദശമൂലം ദാമുവിനെ വെച്ച് ഒരു സിനിമ ഇനി ഉണ്ടാകില്ല എന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.
ദശമൂലം ദാമുവിന്റെ ഒരു സ്പിൻ ഓഫിനായി ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. ഇപ്പോൾ തനിക്കും അതിനുള്ള താത്പര്യം നഷ്ടപ്പെട്ടു എന്നും ബെന്നി പി നായരമ്പലം പറഞ്ഞു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദശമൂലം ദാമു ഇനി വരില്ല. അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നു. പിന്നെ സുരാജിനും അതിനുള്ള ഒരു ധൈര്യമില്ല. ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നു. പിന്നെ അതിന്റെ പ്രസക്തിയങ്ങ് പോയി. ആ കഥാപാത്രം വന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായില്ലേ. എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് എന്തായാലും ദശമൂലം ദാമു ഇനി ഉണ്ടാകില്ല, എന്ന് ബെന്നി പി നായരമ്പലം പറഞ്ഞു.
2009 ലായിരുന്നു ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് റിലീസ് ചെയ്തത്. ചിത്രത്തിൽ കോമഡി സ്വഭാവമുള്ള ഒരു ഗുണ്ടാ കഥാപാത്രമായിരുന്നു സുരാജ് അവതരിപ്പിച്ച ദശമൂലം ദാമു. സിനിമയിൽ ഏറെ കയ്യടി വാങ്ങിയിരുന്നു. സുരാജിന്റെ കരിയറിൽ ഏറെ വഴിത്തിരിവ് ഉണ്ടാക്കിയ കഥാപാത്രമാണിത്.