Aadujeevitham: അന്ന് ആടുജീവിതത്തെ വാനോളം പുകഴ്ത്തിയ ആൾ ഇന്ന് ചെയർമാനായപ്പോൾ മാറ്റിപ്പറഞ്ഞു; അശുതോഷ് ഗോവാരിക്കറിനെതിരെ ബ്ലെസി
അശുതോഷ് ഗോവാരിക്കർ മുൻപ് ആടുജീവിതത്തെ കുറിച്ച് നല്ലത് പറഞ്ഞിരുന്നുവെന്ന് ബ്ലെസി
Publish Date: Tue, 05 Aug 2025 (08:45 IST)
Updated Date: Tue, 05 Aug 2025 (08:51 IST)
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ആടുജീവിതം സിനിമ പരിഗണിക്കപ്പെടാതെ പോയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. ആടുജീവിതത്തെ ഒരിക്കൽ പുകഴ്ത്തിയ അശുതോഷ് ഗോവാരിക്കർ ജൂറി ചെയർമാൻ ആയപ്പോൾ അഭിപ്രായം മാറ്റിപറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ബ്ലെസി പറഞ്ഞു.
ലോറൻസ് ഓഫ് അറേബ്യയ്ക്ക് ശേഷം ഇത്രയധികം മനോഹരമായി ഷൂട്ട് ചെയ്തിട്ടുളള സിനിമ കണ്ടിട്ടില്ലെന്നാണ് അശുതോഷ് ഗോവാരിക്കർ മുൻപ് ആടുജീവിതത്തെ കുറിച്ച് പറഞ്ഞതെന്ന് ബ്ലെസി പറയുന്നു. എന്നാൽ അന്ന് അങ്ങനെ പറഞ്ഞ ആൾ ഇന്ന് പുരസ്കാരത്തിന് പരിഗണിക്കാതിരിക്കാനുളള കാരണമായി പറയുന്നത് സിനിമയുടെ സാങ്കേതിക പിഴവാണ്.
ഒരുപക്ഷേ ചിത്രം വീണ്ടും കണ്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്ന് ബ്ലെസി പറഞ്ഞു. സിനിമ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
നാഷണൽ അവാർഡ് കിട്ടാത്തതിന്റെ പരിഭവം പറയുന്നത് എന്റെ മാന്യതയ്ക്ക് ചേരുന്നതായിട്ട് എനിക്ക് തോന്നുന്നില്ല. കാരണം അത്തരം അഭിപ്രായങ്ങൾ പറയുന്തോറും കൂടുതൽ കൂടുതൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ ചെറുതാകുന്നതായിട്ട് എനിക്ക് തോന്നും. ജൂറി ആണ് ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത്.
എനിക്ക് ആകെയുള്ള വിയോജിപ്പ് എന്നുള്ളത്, കഴിഞ്ഞ ദിവസം പ്രദീപ് നായർ ഏതോ മീഡിയയിൽ പറയുന്നത് കേട്ടു അശുതോഷ് ഗോവാരിക്കർ പറഞ്ഞു ആടുജീവിതത്തിന്റെ അഡാപ്റ്റേഷൻ നന്നായില്ല അല്ലെങ്കിൽ ടെക്നിക്കൽ ക്വാളിറ്റി നന്നായില്ല എന്നതുകൊണ്ടാണ് സഹനടനും ഗാനരചയിതാവിനും അവാർഡ് കിട്ടാതെ പോയത് എന്ന്. എന്നെ അതിശയപ്പെടുത്തിയ കാര്യം അശുതോഷ് ഗോവാരിക്കർ എന്നെ നേരിട്ട് കണ്ട് ആടുജീവിതത്തിനെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ചിട്ടുള്ളതാണ്.
ഞാൻ ബോംബെയിൽ ഓസ്കർ കാമ്പയിനുമായി ബന്ധപ്പെട്ടു പോയപ്പോൾ അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ലോറൻസ് ഓഫ് അറേബ്യയ്ക്ക് ശേഷം മരുഭൂമിയെ ഇത്രയധികം മനോഹരമായിട്ട് ഷൂട്ട് ചെയ്തതിനെക്കുറിച്ച് വളരെ അഭിനന്ദിച്ച് സംസാരിക്കുകയും പിറ്റേ ദിവസത്തേക്ക് എന്നെ ലഞ്ചിന് ക്ഷണിക്കുകയും ചെയ്‌തിരുന്നു. പക്ഷെ അന്ന് രാത്രി തന്നെ ഞാൻ മടങ്ങും എന്നുള്ളത് കൊണ്ട് അതിന് പോകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
അങ്ങനെ സംസാരിച്ച ഒരാളിൽ നിന്നും ഇപ്പോൾ വ്യത്യസ്തമായ ഒരു കമന്റ് കേൾക്കുമ്പോൾ അത് ഒരു ജൂറി ചെയർമാൻ ആയതിന് ശേഷം ഉണ്ടായത് ആണല്ലോ എന്ന പബ്ലിക് അറിയാത്ത കാര്യമുണ്ട്. പല കാറ്റഗറിയിലും അവാർഡ് കിട്ടാതെപോയവരോട് കാണിക്കുന്ന നീതികേടാണ് അത് എന്നുള്ളത് കൊണ്ടാണ് ഞാൻ ഇതിൽ പ്രതികരിക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അതിനെക്കുറിച്ച് സംസാരിക്കുന്നു എന്നതൊക്കെ നല്ല കാര്യങ്ങളാണ്, ബ്ലെസി പറഞ്ഞു.
നിഹാരിക കെ.എസ്
Publish Date: Tue, 05 Aug 2025 (08:45 IST)
Updated Date: Tue, 05 Aug 2025 (08:51 IST)