Publish Date: Wed, 12 Oct 2022 (20:35 IST)
Updated Date: Wed, 12 Oct 2022 (20:40 IST)
ഇലന്തൂരിലെ കൊലപാതകങ്ങളെ പറ്റിയുള്ള വാർത്തകൾ നിറയുമ്പോൾ വീണ്ടും തൻ്റെ ചരിത്രം ഓർമിപ്പിച്ച് ലോകത്തെ ഏറ്റവും നികൃഷ്ടനായ കൊലപാതകി എന്ന് പേരെടുത്ത സീരീയൽ കില്ലർ ജെഫ്രി ഡാമർ. കേരളത്തിലെ കൊലപാതകങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുന്നതിനും ഏതാനും ആഴ്ചകൾ മുൻപാണ് ജെഫ്രി ഡാമറുടെ കഥ നെറ്റ്ഫ്ലിക്സ് സീരീസാക്കിയത്. ലോകചരിത്രത്തിൽ തന്നെ ഏറ്റവും കുപ്രസിദ്ധരായ സീരിയൽ കില്ലർമാരിൽ ഒരാളായിരുന്നു ജെഫ്രി ഡാമർ. 31 വയസ്സിനിടയിൽ അയാൾ കൊന്നൊടുക്കിയത് പതിനാറോളം യുവാക്കളെയായിരുന്നു.
അമേരിക്കയിലെ വിസ്കോസിനിൽ 1960 ജനിച്ച ജെഫ്രി1978 മുതൽ 1991 വരെയുള്ള കാലഘട്ടത്തിലാണ് കൊലപാതകങ്ങൾ നടത്തിയത്. നഗ്നചിത്രങ്ങൾക്ക് മോഡലായാൽ പണം തരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ യുവാക്കളെ തൻ്റെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നിരുന്നത്. സ്വവർഗ്ഗാനുരാഗിയായ ജെഫ്രി ഇവരോട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊലപാതകങ്ങൾ നടത്തുകയായിരുന്നു പതിവ്.
അതിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ വെട്ടിമുറിച്ച് ഭക്ഷിക്കുകയും. തലയോട്, ഹൃദയം തുടങ്ങിയ ഭാഗങ്ങൾ തൻ്റെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയുമായിരുന്നു. ഇയാളുടെ മുറിയിൽ നിന്നുള്ള രൂക്ഷഗന്ധം സഹിക്കാതെ അയൽവാസികൾ പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് സംവിധാനങ്ങളൊന്നും തന്നെ അതൊന്നും കാര്യമായി എടുത്തിരുന്നില്ല. ജെഫ്രി ഡാമറുടെ കൊലപാതകത്തിൽ നിന്നും രക്ഷപ്പെട്ട യുവാവ് പോലീസിൽ പ reരാതി പറയുന്നതും തുടർന്ന് ജെഫ്രിയുടെ റൂമിൽ നിന്ന് പല യുവാക്കളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെടൂക്കുകയും ചെയ്യുന്നതോടെയാണ് സീരീസ് ആരംഭിക്കുന്നത്.
പോലീസിനോട് തൻ്റെ 13 വർഷക്കാലത്തെ സംഭവങ്ങൾ ജെഫ്രി വിവരിക്കുന്നതോടെയാണ് കൊലപാതകപരമ്പരയുടെ ചുരുളഴിയുന്നത്. അസന്തുഷ്ടമായ ബാല്യകാലത്തിൽ നിന്നും കൗമാരക്കാലത്തേക്കുള്ള ജെഫ്രിയുടെ വളർച്ചയും കൊലപാതകങ്ങൾ ശീലമാക്കുന്ന കുറ്റവാളിയായുള്ള അയാളുടെ മാറ്റത്തിലൂടെയുമാണ് സീരീസ് സഞ്ചരിക്കുന്നത്. റയാൻ മുർഫി,ഇവാൻ ബ്രെണ്ണൻ എന്നിവർ ചേർന്നൊരുക്കിയ സീരീസിൽ ഇവാൻ പീറ്ററാണ് ജെഫ്രി ഡാമറായി വേഷമിടുന്നത്.