Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ പരാജയങ്ങളില്‍ നിന്നു മമ്മൂട്ടിയെ രക്ഷിച്ചു, ന്യൂഡല്‍ഹിയുടെ അവകാശം തേടി രജനീകാന്ത് എത്തി; ഹിറ്റുകളുടെ 'രാജാവ്'

തുടര്‍ പരാജയങ്ങളില്‍ നിന്നു മമ്മൂട്ടിയെ രക്ഷിച്ചു, ന്യൂഡല്‍ഹിയുടെ അവകാശം തേടി രജനീകാന്ത് എത്തി; ഹിറ്റുകളുടെ 'രാജാവ്'
, തിങ്കള്‍, 10 മെയ് 2021 (21:48 IST)
മലയാള സിനിമയില്‍ തന്റേതായ ഇടംകണ്ടെത്തി മുന്നേറുകയായിരുന്നു മമ്മൂട്ടി. അതിനിടയില്‍ മമ്മൂട്ടിയെന്ന താരത്തിന്റെ ഗ്രാഫ് പതിയെ താഴാന്‍ തുടങ്ങി. കുടുംബ ചിത്രങ്ങളില്‍ താരം തളച്ചിടപ്പെട്ടു. മമ്മൂട്ടിയുടെ ഒരേ തരം കഥാപാത്രങ്ങള്‍ ആരാധകരെ മടുപ്പിച്ചു. ബോക്‌സോഫീസില്‍ തുടരെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങി. മമ്മൂട്ടിയെന്ന നടനെവച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിച്ചു. 
 
കരിയറിനു തിരശീല വീഴുമെന്ന് മമ്മൂട്ടി പോലും വിചാരിച്ച സമയത്താണ് ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാന്‍ ജോഷിയും ഡെന്നീസ് ജോസഫും തീരുമാനിക്കുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കി. ജോഷി സംവിധാനം ചെയ്തു. ജി.കൃഷ്ണമൂര്‍ത്തിയെന്ന 'ജി.കെ' യായി മമ്മൂട്ടി പ്രധാന വേഷത്തിലെത്തി. സുരേഷ് ഗോപി, സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ധിഖ്, വിജയരാഘവന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നു. 
 
ന്യൂഡല്‍ഹി കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ മമ്മൂട്ടി തന്റെ അടുത്ത സിനിമയുടെ ഷൂട്ടിലാണ്. ജോഷി തന്നെയാണ് സംവിധായകന്‍. തിരക്കഥാകൃത്തിന്റെ വേഷത്തില്‍ ഡെന്നീസ് ജോസഫും ഉണ്ട്. ന്യൂഡല്‍ഹി കൂടി പരാജയപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മമ്മൂട്ടിക്ക് അറിയാം. ന്യൂഡല്‍ഹി റിലീസ് ചെയ്ത ദിവസം നായര്‍സാബ് സെറ്റിലാണ് മമ്മൂട്ടിയടക്കമുള്ള എല്ലാവരും. സെറ്റിലേക്ക് ഫോണ്‍ കോള്‍ വരുന്നു. ചിത്രത്തിന്റെ റിപ്പോര്‍ട്ട് അറിയാന്‍ മമ്മൂട്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്. ന്യൂഡല്‍ഹി കേരളത്തില്‍ സൂപ്പര്‍ഹിറ്റാണെന്ന് നായര്‍സാബിന്റെ സെറ്റില്‍ അറിയുന്നു. ഈ വാര്‍ത്ത അറിഞ്ഞ മമ്മൂട്ടി വളരെ വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചതെന്ന് ഡെന്നീസ് ജോസഫ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹി കേരളത്തിന്റെ അതിര്‍ത്തി കടന്ന് ആഘോഷിക്കപ്പെട്ടു. ഒരു മലയാള സിനിമ കേരളത്തിന് അപ്പുറം ട്രെന്‍ഡാകുന്നത് വളരെ അപൂര്‍വ്വമായിരുന്നു അക്കാലത്ത്. അങ്ങനെയിരിക്കെയാണ് ന്യൂഡല്‍ഹി വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. പിന്നീട് ന്യൂഡല്‍ഹിയുടെ അവകാശം തേടി രജനീകാന്ത് എത്തിയതും ചരിത്രം. 

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഡെന്നീസ് ജോസഫ് അന്തരിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളുടെ തമ്പുരാനാണ് വിടവാങ്ങിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഏറ്റവും മികച്ച വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കിയത്. ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിക്ക് ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച താരം കൂടിയാണ് ഡെന്നീസ് ജോസഫ്. 

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫാണ്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ തിരിച്ചുവരവ് സാധ്യമാക്കിയ ന്യൂഡൽഹി, മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കിമാറ്റിയ രാജാവിന്റെ മകൻ, യാത്രയായത് സൂപ്പർഹിറ്റുകളുടെ അമരക്കാരൻ