'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കും'; ധ്യാൻ ശ്രീനിവാസൻ ഉണ്ണി മുകുന്ദനെ ട്രോളിയതോ?
ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജരെന്ന് അവകാശപ്പെട്ട വിപിൻ കുമാർ പോലീസ് കേസ് നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ടോവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതില്‍ പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് കാട്ടിയായിരുന്നു വിപിൻ പരാതി നൽകിയത്. ഇത് സംബന്ധിച്ച ചർച്ചകളും കേസ് നടപടികളും മുന്നോട്ട് പോകുന്നതിനിടെ ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
നരിവേട്ടയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കുമെന്നാണ് തമാശയായി ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. തന്റെ പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ധ്യാന്‍ ഇങ്ങനെ പറഞ്ഞത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോണി ഡേവിഡ് രാജു, സിജു വില്‍സണ്‍, അമീന്‍ എന്നിവര്‍ വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് കഴിഞ്ഞ ദിവസം അഭിമുഖം നല്‍കിയിരുന്നു.
ഒരു അഭിമുഖത്തിനിടെ ടൊവിനോ ചിത്രം നരിവേട്ടയെ കുറിച്ച് അമീന്‍ പരാമര്‍ശിച്ചപ്പോള്‍, 'ആ ചിത്രത്തെ കുറിച്ച് സംസാരിച്ചാല്‍ നല്ല ഇടികിട്ടും' എന്ന് ധ്യാന്‍ ട്രോള്‍ ആയി പറയുകയായിരുന്നു. 'നരിവേട്ടയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ഇടി കിട്ടും. ഞാനല്ല ഇടിക്കുക, വേറെ ആളെ വച്ച് ഇടിപ്പിക്കും' എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. കാലാവസ്ഥ എതിരായിട്ട് പോലും ആളുകള്‍ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ കാണാന്‍ വലിയ രീതിയില്‍ തിയേറ്ററുകളിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ധ്യാന്‍. കനത്ത മഴക്കിടയിലും പല നൈറ്റ് ഷോകളും ഹൗസ് ഫുള്‍ ആയിരുന്നുവെന്നും ഞായറാഴ്ചകളിലും കൂട്ടത്തോടെ ആളുകള്‍ ചിത്രം കാണാന്‍ എത്തിയെന്നും ധ്യാന്‍ പറഞ്ഞു.