ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല: പ്രവീൺ നാരായണൻ
സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെൻസർ ബോർഡ് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടെ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. സുരേഷ് ഗോപി ചിത്രം ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡ് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് സിനിമയിൽ ഉപയോഗിക്കരുത് എന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
നാളെ മുംബൈയിൽ CBFC റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം… കേരള ഹൈക്കോടതി. ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്..
ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു. ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ബലാൽസംഘത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.
ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർത്ഥമായി ഇടപെടുന്ന ഉണ്ണികൃഷ്ണൻ ബി സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരു പാട് നന്ദി. പ്രവീൺ നാരായണൻ (Writer & Director) ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്നാണ് കുറിച്ചത്.