ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ( Vikram Sugumaran ) അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മധുരയിൽ നിന്നും ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദയാനക്കൂട്ടം, രാവണക്കൂട്ടം എന്നിവയാണ് വിക്രം സുകുമാരന്റെ ശ്രദ്ധേയ സിനിമകൾ. തെക്കൻ തമിഴ്‌നാട്ടിലെ ജാതി സംഘർഷങ്ങൾ പ്രമേയമാക്കിയ മദയാനക്കൂട്ടം എന്ന സിനിമയാണ് വിക്രം സുകുമാരൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. കതിർ, അഞ്ജു എന്നിവർ പ്രധാന വേഷമിട്ട, 2013 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.
ശന്തനു ഭാഗ്യരാജ്, പ്രഭു തുടങ്ങിയവർ പ്രധാന വേഷമിട്ട, 2023 ൽ പുറത്തിറങ്ങിയ രാവണക്കൂട്ടം ആണ് വിക്രം സുകുമാരന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പർവതാരോഹണം പ്രമേയമാക്കിയ തേരും ബോരും എന്ന സിനിമ ഒരുക്കിയെങ്കിലും, സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായിരുന്നില്ല.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. ജൂലി ഗണപതി അടക്കം ബാലു മഹേന്ദ്രയുടെ നിരവധി സിനിമകളിൽ വിക്രം സുകുമാരൻ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്.