Publish Date: Sun, 01 Jun 2025 (11:26 IST)
Updated Date: Sun, 01 Jun 2025 (10:57 IST)
തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് നിത്യ മേനോൻ കൂടുതലും സിനിമകൾ ചെയ്തിട്ടുള്ളത്. തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് എന്നും നിത്യയ്ക്ക് താൽപര്യം. തമിഴിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിക്ക് ധനുഷ് സിനിമ തിരുചിത്രമ്പലത്തിൽ അഭിനയിച്ചശേഷം ആരാധകർ പതിന്മടങ്ങായി.
തിരുചിത്രമ്പലം റിലീസിനുശേഷം തമിഴ് സിനിമാ പ്രേമികൾക്ക് തിരുവിന്റെ സ്വന്തം ശോഭനയാണ് നിത്യ. ധനുഷിനും ഏറെ പ്രിയപ്പെട്ട നായിക നടിയാണ് നിത്യ മേനോൻ. നടന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഇഡ്ഡലി കടൈയിലും നായിക നിത്യ തന്നെയാണ്. കൂടാതെ വിജയ് സേതുപതിയോടൊപ്പം തലൈവൻ തലൈവിയിലും അവർ അഭിനയിക്കുന്നു. തലൈവൻ തലൈവിയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.
നിലപാടുകൾ തുറന്ന് പറയാൻ എന്നും ആർജവം കാണിച്ചിട്ടുള്ള നടി കൂടിയാണ് നിത്യ. ഇപ്പോഴിതാ നടി അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ നടിമാരോട് ആളുകൾ പെരുമാറുന്ന രീതിയെ കുറിച്ചാണ് താരം സംസാരിച്ചത്. നടിമാർ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്നും പലപ്പോഴും ശരീരത്തിൽ അടക്കം സ്പർശിക്കുന്നത് അനുവാദം ചോദിക്കാതെയും പ്രൈവസി മാനിക്കാതെയുമാണെന്നും നടി പറയുന്നു.
നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒരു സാധാരണ സ്ത്രീയോട് പെരുമാറുന്ന രീതിയിൽ ആരും നടിമാരോട് പെരുമാറില്ല. നമ്മൾ അഭിനേതാക്കളായതുകൊണ്ട് എല്ലാവരും കരുതുന്നത് അവർക്ക് നമ്മളെ എളുപ്പത്തിൽ തൊടാൻ കഴിയുമെന്നാണ്. ഒരു ഷോയ്ക്ക് പോയാൽ ആരാധകർ നമ്മളോട് ഷേക്ക് ഹാന്റ്സ് അടക്കം ആവശ്യപ്പെടും. എന്നാൽ ഒരു സാധാരണ സ്ത്രീയോട് ആരും ഈ ചോദ്യം ചോദിക്കില്ല. ഒരു നടിയെ എളുപ്പത്തിൽ തൊടാൻ കഴിയുമെന്ന് പലരും കരുതുന്നു. എനിക്ക് പൊതുവെ തൊടാൻ ഇഷ്ടമല്ല. ആരെങ്കിലും എന്നോട് ഷേക്ക് ഹാന്റ്സ് ആവശ്യപ്പെട്ടാൽ ഞാൻ നിരസിക്കും.
എന്നാൽ സോഷ്യൽമീഡിയയിൽ ഇതൊരു വലിയ പ്രശ്നമായി മാറും. എനിക്ക് ഷേക്ക് ഹാന്റ് കൊടുക്കാൻ തോന്നുന്നവർക്ക് മാത്രമെ ഞാൻ ഷേക്ക് ഹാന്റ് കൊടുക്കാറുള്ളുവെന്നും നിത്യ മേനോൻ പറഞ്ഞു. ഈ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ കമന്റുകൾ കുറിച്ചു. അടുത്തിടെ ഓഡിയോ ലോഞ്ചിനിടെ സഹപ്രവർത്തകനെ വേദിയിൽവെച്ച് അപമാനിച്ചെന്ന് ആരോപിച്ച് നിത്യ മേനോനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.