AMMA Election: അവസ്ഥ വളരെ മോശം, അമ്മയുടെ നേതൃസ്ഥാനത്തേക്ക് മോഹൻലാലോ മമ്മൂട്ടിയോ വരണമെന്ന് വിനയൻ
നടി ശ്വേത മേനോന് പിന്തുണയുമായി സംവിധായകൻ വിനയൻ.
കൊച്ചി: നടി ശ്വേത മേനോന് പിന്തുണയുമായി സംവിധായകൻ വിനയൻ. സിനിമ മേഖലയെ തകർക്കണമെന്ന് ആഗ്രഹിക്കുവരാണ് കേസിന് പിന്നിലെന്ന് വിനയൻ പറഞ്ഞു. അമ്മയുടെ അവസ്ഥ വളരെ മോശമാണെന്നും അമ്മയുടെ നേതൃസ്ഥാനത്തേക്ക് മോഹൻലാലോ മമ്മൂട്ടിയോ വരണമെന്നും വിനയൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിനിടെ, കേസുമായി ബന്ധപ്പെട്ട മറ്റു താരങ്ങൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളുയർന്നു. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ നടത്തിയ മാല പാർവതിയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്തെത്തി. ശ്വേതക്ക് എതിരായ കേസിൽ ബാബുരാജ് അല്ല. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്ന് പൊന്നമ്മ ബാബു പറഞ്ഞു.
മാല പാർവതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും അമ്മയെ നാറ്റിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പൊന്നമ രൂക്ഷമായി വിമർശിച്ചു. തെളിവുണ്ടെങ്കിൽ പോയി കേസ് കൊടുക്കട്ടെ. ശ്വേതക്കെതിരായ കേസ് ഗൂഢാലോചന ആണെന്ന് തനിക്ക് പറയാൻ പറ്റില്ല. സംഘടനയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണെന്നും ബാബുരാജിനെ പിന്തുണച്ച് പൊന്നമ്മ പറഞ്ഞു.