എമ്പുരാൻ വെറും എമ്പോക്കിത്തരം, പകുതിയിൽ വെച്ച് ഇറങ്ങി വരാൻ തോന്നിയെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
ലൂസിഫര്‍ കുറച്ച് നല്ല സിനിമയായത് കൊണ്ടും മോഹന്‍ലാലിനെ ഇഷ്ടമായത് കൊണ്ടുമാണ് സിനിമ കാണാന്‍ വന്നത്.
എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന സിനിമയാണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സിനിമ നിറയെ വയലന്‍സും കൊലപാതകങ്ങളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് ഉദ്ദേശത്തിലാണ് പെരക്കുട്ടിയുമായി സിനിമ കാണാന്‍ പോയതെന്ന് മനസിലായെന്നും ബിജെപി കേരളത്തിലേക്ക് വന്നാല്‍ വിനാശം സംഭവിക്കും ആയുധ ഇടപാടുകളും സ്വര്‍ണക്കടത്തലും കൊലയുമെല്ലാം നടത്തുന്ന ഒരു മാഫിയ തലവന് മാത്രമെ കേരളത്തെ പിന്നീട് രക്ഷിക്കാനാകു എന്നാണ് സിനിമ പറയുന്നതെന്നും ആര്‍ ശ്രീലേഖ പറയുന്നു. തന്റെ യൂട്യുബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വിമര്‍ശനം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗോധ്ര കലാപത്തെ മുഴുവന്‍ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനായാണ് സിനിമ ശ്രമിക്കുന്നത്. ലൂസിഫര്‍ കണ്ട് ഇഷ്ടമായതിനാലാണ് സിനിമ കാണാന്‍ പോയത്. എന്നാല്‍ എമ്പുരാന്‍ കണ്ടിരിക്കവെ ഇറങ്ങി പോരാനാണ് തോന്നിയതെന്നും ശ്രീലേഖ പറയുന്നു. എമ്പുരാന്‍ സിനിമ വെറും എമ്പോക്കിത്തരം എന്ന തലക്കെട്ടോടെയാണ് ശ്രീലേഖയുടെ വീഡിയോ.
ഈ അടുത്തിറങ്ങിയ എമ്പുരാന്‍ സിനിമ കണ്ട്. കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നി. ഇവിടെ മാര്‍ക്കോ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞത് അതില്‍ വയലന്‍സാണ് എന്നാണ്. എന്നാല്‍ ഏകദേശം അതുപോലെ വയലന്‍സ് എമ്പുരാനിലുമുണ്ട്. ലൂസിഫര്‍ കുറച്ച് നല്ല സിനിമയായത് കൊണ്ടും മോഹന്‍ലാലിനെ ഇഷ്ടമായത് കൊണ്ടുമാണ് സിനിമ കാണാന്‍ വന്നത്.
ഏതൊരു കലാസൃഷ്ടിയും സമൂഹത്തിന് നല്ല മെസേജ് കൊടുക്കുന്നതാവണം. എന്നാല്‍ കുറച്ച് നാളുകളായി സിനിമയിലെ നായകന്മാരാണ് വലിയ വില്ലന്മാരും കൊലപാതകികളും. അത്തരത്തിലുള്ളവരെ മഹത്വവത്കരിക്കുന്നത് കാണുന്നത് വിഷമമുണ്ടാക്കുന്നതാണ്. എന്നിങ്ങനെ പോകുന്നു ആര്‍ ശ്രീലേഖയുടെ എമ്പുരാന്‍ വിശകലനം.