Major Ravi v/s Mallika Sukumaran: 'എനിക്ക് ഒരു തന്തയേയുള്ളൂ, പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികചേച്ചി ആളായിട്ടില്ല'; രൂക്ഷമായി പ്രതികരിച്ച് മേജർ രവി
മേജർ രവി പാർട്ടി മാറിക്കളിക്കുകയാണെന്ന് മല്ലിക പറഞ്ഞിരുന്നു.
മല്ലിക സുകുമാരന് മറുപടിയുമായി സംവിധായകൻ മേജർ രവി. തന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലിക ആളായിട്ടില്ലെന്ന് മേജർ രവി പ്രതികരിച്ചു. നേരത്തെ എമ്പുരാൻ വിഷയത്തെക്കുറിച്ച് സംസാരിക്കവെ മേജർ രവിക്കെതിരെ മല്ലിക രംഗത്തെത്തിയിരുന്നു. മേജർ രവി പാർട്ടി മാറിക്കളിക്കുകയാണെന്ന് മല്ലിക പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് മേജർ രവി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 18 ന് നൽകിയ പ്രതികരണത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഓരോന്ന് വിളിച്ച് പറയരുതെന്നും മേജർ രവി ആവശ്യപ്പെടുന്നു.
മല്ലിക സുകുമാരനോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷെ ആദ്യം വസ്തുതകൾ മനസിലാക്കണം. ചാടിച്ചാടി പാർട്ടി മാറുന്നുവെന്ന് പറഞ്ഞു. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതിന് സോറി. ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും പാർട്ടിയിൽ ഞാൻ അംഗമായിരുന്നു എന്ന് അവർ തെളിയിച്ചാൽ അന്ന് ഞാൻ അവർ പറയുന്നത് കേൾക്കും എന്നാണ് മേജർ രവി പറയുന്നത്.
കോൺഗ്രസുകാർ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. ആ സ്റ്റേജുകളിൽ പോയതുകൊണ്ട് ഞാൻ കോൺഗ്രസുകാരനായി എന്ന് പറയുന്നത് വിവരദോഷമാണ്. അൽപജ്ഞാനം കൊണ്ട് ഇതുപോലെ വല്ലവരേയും കുറപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാനൊന്നും മല്ലികചേച്ചി ആയിട്ടില്ലെന്നും മേജർ രവി പറയുന്നു.
മക്കൾ സൈനിക് സ്‌കൂളിൽ പഠിച്ചുവെന്ന് പറയുന്നു. അതൊക്കെ ആവാം. എത്രയോ ആളുകൾ സൈനിക് സ്‌കൂളിൽ പഠിക്കുന്നുണ്ട്. എമ്പുരാൻ വിഷയത്തിൽ ഞാൻ എന്ത് പറഞ്ഞുവെന്നാണ്. പടം കണ്ടിറങ്ങുമ്പോൾ അങ്ങനെ തന്നെയേ പറയുകയുള്ളൂ. വർഗവിദ്വേഷം ഉണ്ടാക്കുന്ന സിനിമയാണ്. ഒരു വർഷം മുമ്പ് ഈ സിനിമയുമായി ഒരു ചാനൽ വ്യക്തിയുടെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞില്ലേ ഇത് പ്രശ്‌നം ഉണ്ടാകുമെന്ന് എന്നും അദ്ദേഹം പറയുന്നുണ്ട്.
തെളിവോടെ പറയുന്നു മോഹൻലാൽ പടം കണ്ടിട്ടില്ല. അതിനിനി നിങ്ങൾ ഇവിടെ കിടന്ന് നിലവിളി കൂട്ടിയിട്ടും കാര്യമില്ല. ഇതൊന്നും നടക്കില്ല. ആദ്യം ഇവർ പോയി കഥ പറഞ്ഞ ചാനൽ വ്യക്തിയുടെ പ്രതികരണം എന്റെ പക്കലുണ്ട്. അത് വേണ്ട വിട്ടേക്ക്. ഇനി മല്ലിക ചേച്ചി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ എന്നെ വിളിച്ച് ചോദിക്കരുത്. കാരണം പ്രതികരണം അർഹിക്കുന്നില്ലെന്നും മേജർ രവി പറയുന്നു.
ആദ്യമായി അംഗത്വം ലഭിച്ചത് ബിജെപിയുടേതാണ്. കോൺഗ്രസ് അംഗത്വം ഇന്നേവരയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടേയും ഇല്ല. വല്ലവരും പറയുന്നത് കേട്ട് മല്ലിക ചേച്ചി ഓരോന്ന് പറയരുത്. ബഹുമാനത്തോടെ പറയുന്നു, എന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലിക ചേച്ചി ആയിട്ടില്ല. ആകുമ്പോൾ ഞാൻ പറയാം എന്നും മേജർ രവി പറയുന്നു.