'ദിലീപ് എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനായിരുന്നു, എന്നിട്ടും മാറി; മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു': മല്ലിക സുകുമാരൻ
അമ്മ തെരഞ്ഞെടുപ്പിനെ കുറിച്ച് മല്ലിക സുകുമാരൻ
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയർ മത്സരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മല്ലിക സുകുമാരൻ, അത്തരമൊരു സംഭവം ഉണ്ടായപ്പോൾ ദിലീപ് മാറി നിന്നതിനെ കുറിച്ചും സൂചിപ്പിച്ചു. ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണെന്നും മല്ലിക പറയുന്നു
മോഹന്‍ലാല്‍ അമ്മയുടെ തലപ്പത്തു നിന്നും മാറിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മല്ലിക പറയുന്നു. ബാബുരാജായാലും എന്റെ മക്കളായാലും തെറ്റ് ചെയ്തുവെന്ന് പരസ്യമായൊരു ആരോപണം വന്നാല്‍ എന്താണ് സംഭവമെന്ന് മറ്റുള്ള അംഗങ്ങളെ പറഞ്ഞ് മനസിലാക്കണമെന്നും മല്ലിക പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു മല്ലികയുടെ പ്രതികരണം.
'ആരോപണം നേരിടേണ്ടി വന്നവരോട് വിശദീകരണം ചോദിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രം ഇവിടെ കിടപ്പുണ്ട്. 20-21 വയസുള്ള എന്റെ മകനെ രണ്ട് സ്ഥലത്ത് വിളിച്ചു വരുത്തി ഖേദം പ്രകടിപ്പിച്ചില്ലേ? എവിടെപ്പോയി ആ ശക്തമായ നിലപാടുകളൊക്കെ?. അങ്ങനൊരു സംഭവത്തിന്റെ പുറത്ത് ദിലീപ് മാറിപ്പോയി. ദിലീപ് എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനായിരുന്നു. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ എന്നും മല്ലിക പറയുന്നു.
ബാബുരാജായാലും എന്റെ മക്കളായാലും തെറ്റ് ചെയ്തുവെന്ന് പരസ്യമായൊരു ആരോപണം വന്നാല്‍ എന്താണ് സംഭവമെന്ന് മറ്റുള്ള അംഗങ്ങളെ പറഞ്ഞ് മനസിലാക്കണം. അതിന്റെ ആവശ്യമില്ല, ഞങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നു, ശരി. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇവിടെ ഇതു പാടില്ല. ഇവര്‍ മാറി നില്‍ക്കുന്നുവെന്ന്. അങ്ങനെ പ്രഖ്യാപിച്ച ശേഷം ഇങ്ങനൊരു തിരുത്തല്‍ എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല.
അതേസമയം, മോഹന്‍ലാല്‍ മാറിയതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. എന്തിനാണ് അത്രയും വലിയൊരു താരം ഈ കുരിശെടുത്ത് തലയില്‍ വെച്ചതെന്ന് എനിക്കും തോന്നിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്നു. അമ്മ മീറ്റിംഗ് വിളിച്ചു. സിദ്ധീഖ് രാജിവച്ചു. അങ്ങനെ എന്തൊക്കെ സംഭവിച്ചു ഇവിടെ. അതെല്ലാം സംഭവിച്ചിട്ട്, അതൊക്കെ വെറുതെയായിരുന്നുവെന്ന് തോന്നുന്ന തരത്തില്‍ റീഅറേഞ്ച്‌മെന്റ് നടത്തുകയാണ്. നമ്മളൊരു തീരുമാനമെടുത്ത്, അത് പ്രകാരം ഒന്ന് രണ്ടു പേര്‍ പുറത്ത് പോയ ശേഷം ആ തീരുമാനം മാറ്റുന്നത് ശരിയല്ല', മല്ലിക പറഞ്ഞു.