'ചോദിച്ചപ്പോൾ പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്ന് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, കാലം തട്ടിത്തെറിപ്പിച്ചു': ആ നടനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മലയാള സിനിമയ്ക്ക് ആ നഷ്ടം നികത്താന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും ഓര്‍മ്മിപ്പിക്കുന്നു.
മലയാളി ഒരിക്കലും മറക്കില്ലാത്ത പേരുകളിലൊന്നാണ് കലാഭവൻ മണി. മണിയുടെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളെയും വിട്ടുപോയിട്ടില്ല. കലാഭവൻ മണി മലയാളികൾക്ക് ആരായിരുന്നുവെന്നതിന്റെ തെളിവ് അദ്ദേഹത്തെ അവസാനമൊരു നോക്ക് കാണാനെത്തിയ ജനത്തിരക്ക്. സംഗീതം കൊണ്ടും അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടുമെല്ലാം സാധാരണക്കാരനെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു കലാകാരനില്ല. മലയാള സിനിമയ്ക്ക് ആ നഷ്ടം നികത്താന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും ഓര്‍മ്മിപ്പിക്കുന്നു.
മണിക്ക് സിനിമയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. മമ്മൂട്ടിയുമായി മണി അടുത്ത ബന്ധമാണ് ഉണ്ടാക്കിയത്. ഒരിക്കല്‍ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മണിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ചുമൊക്കെ മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷെ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി എന്നാണ് ആ മരണത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നത്.
'ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിയ്ക്ക് വലിയ പങ്കുണ്ട്. ഒരുപാട് പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടാക്കി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവെക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.'' എന്നാണ് മമ്മൂട്ടി പറയുന്നത്.
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ''അവസാന കാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി. മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷെ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.