അക്കാര്യത്തിൽ മോഹൻലാലിനെ പോലെയല്ല മമ്മൂട്ടി: മണിയൻപിള്ള രാജു
പല താരങ്ങൾക്കും ഇരുവരെയും കുറിച്ച് വ്യത്യസ്‌ത അഭിപ്രായമാണ് എപ്പോഴുമുള്ളത്.
45 വർഷത്തിലധികമായി മോഹൻലാലും 50 വർഷത്തിലധികമായി മമ്മൂട്ടിയും മലയാള സിനിമയുടെ രാജാക്കന്മാരായി വാഴാൻ തുടങ്ങിയിട്ട്. ഇക്കാലയളവിൽ സിനിമയിൽ നിന്നും ഇരുവർക്കും നിരവധി സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്. മോഹൻലാലിന് മുൻപേ മമ്മൂട്ടി സിനിമയിൽ വന്നിട്ടുണ്ടെങ്കിലും ഇരുവരും താരപദവിയിലേക്ക് ഉയരുന്നത് ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ്. പല താരങ്ങൾക്കും ഇരുവരെയും കുറിച്ച് വ്യത്യസ്‌ത അഭിപ്രായമാണ് എപ്പോഴുമുള്ളത്.
മോഹൻലാലും മമ്മൂട്ടിയുമായി ഒരുപോലെ സൗഹൃദം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഒരു നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു ഇരുവരുടെയും വളർച്ച നോക്കികണ്ട ആൾ കൂടിയാണ്. മോഹൻലാലിന്റെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്നു മണിയൻപിള്ള രാജു. മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് മണിയൻപിള്ള രാജു.
മോഹൻലാൽ ഒരാളോടും ദേഷ്യപ്പെടാറില്ലെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. താൻ ഒരിക്കലും മോഹൻലാൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്നും മമ്മൂട്ടി പെട്ടെന്ന് ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുമെങ്കിലും ശുദ്ധൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്‌ത ആളാണ് മോഹൻലാലെന്നും കുട്ടികളെയും കുടുംബത്തെയും കാണാതിരിക്കേണ്ടി വന്നെന്നും മണിയൻപിള്ള രാജു പറഞ്ഞു.
'മോഹൻലാലിനെയും മമ്മൂട്ടിയെയും എടുത്തുകഴിഞ്ഞാൽ ഈ ശിവകാശി ദൈവങ്ങളുടെ കലണ്ടറിന്റെ പിന്നിൽ ഒരു പ്രഭാവലയം കാണും. അതുള്ളവരാണ് ഈ രണ്ട് പേരും. അവർക്ക് അറിയില്ല പക്ഷേ അത്. മമ്മൂട്ടിക്കുമുണ്ട് അത് മോഹൻലാലിനുമുണ്ട്. രണ്ട് പേരും വളരെ പോസിറ്റീവ് ആണ്. മമ്മൂട്ടി വളരെ പെട്ടെന്ന് ദേഷ്യപ്പെടും, വഴക്ക് പറയുകയും ഒക്കെ ചെയ്യുമെങ്കിലും അദ്ദേഹത്തിന്റേത് ഒരു ശുദ്ധ ഹൃദയമാണ്.
മോഹൻലാൽ ആണെങ്കിൽ ദേഷ്യപ്പെടുക പോലുമില്ല. ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്. പുള്ളി അങ്ങനെയാണ്. എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും, അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും, ക്ഷിപ്ര കോപിയാണ്.
മമ്മൂട്ടിയൊക്കെ ഷൂട്ട് കഴിഞ്ഞാൽ രാത്രി പത്ത് മണിയാവുമ്പോൾ വീട്ടിലേക്ക് പോവും. ഷൂട്ടിങ് കഴിഞ്ഞാൽ അദ്ദേഹം വീട്ടിലേക്ക് പോവും. മോഹൻലാലിനൊക്കെ തുടർച്ചയായ പടങ്ങളുണ്ടാവും. ഒരു പടം കഴിഞ്ഞാൽ അടുത്തത് തുടർച്ചയായി തന്നെ ഷൂട്ട് ചെയ്യാൻ ഉണ്ടാവും. രാത്രി പന്ത്രണ്ട് മണിക്ക് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് രാവിലെ ആറ് മണിക്ക് തുടങ്ങും.
രണ്ട് കുട്ടികളും ബോഡിംഗിൽ പടിക്കുമ്പോൾ അവരുടെ കൈ വളരുന്നത്, കാൽ വളരുന്നത് ഒന്നും നേരിട്ട് കാണണോ അനുഭവിച്ചറിയാനോ അവർക്ക് ഒപ്പം സമയം ചിലവഴിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പുള്ളി ആ സമയത്തൊക്കെ സെറ്റിലായിരുന്നു. ഫാമിലി എന്നുള്ളതിനെ മുഴുവനായി മാറ്റിവച്ചിട്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. മമ്മൂട്ടി ഒരിക്കലും അങ്ങനെയായിരുന്നില്ല, ദിവസവും പിള്ളേരെ കാണും അവർക്കൊപ്പം സമയം ചിലവഴിക്കും', മണിയൻപിള്ള രാജു പറയുന്നു.