Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിന്റെ ഡിക്കിയിലെങ്ങനെ പവിയുടെ പഴ്സ് എത്തി? ഉത്തരം ഇതാ...

Tharun Moorthy

നിഹാരിക കെ.എസ്

, തിങ്കള്‍, 2 ജൂണ്‍ 2025 (12:18 IST)
തീയറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹിറ്റ് മൂവി തുടരും കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ആയത്. ബെൻസ് എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മകന്റെ കൊലപാതകവും തുടർ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒ.ടി.ടി റിലീസിന് ശേഷം നിരവധി സംശയങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.
 
ഈ സിനിമയിൽ ബെൻസിന്റെ മകന്റെ കൊലയ്ക്ക് ശേഷം ആ കഥാപാത്രത്തിന്റെ പഴ്സ് എങ്ങനെ കാറിൽ വന്നുവെന്ന ചോദ്യമാണ് ആരാധകരെ 'അലട്ടിയത്'. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് സംവിധായകൻ തരുൺ മൂർത്തി. കാർത്തിക് സൂര്യയുടെ യുട്യബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
  
''ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ എങ്ങനെ മകന്റെ പഴ്സ് വന്നു എന്നതിന് സിനിമയിൽ തന്നെ ഉത്തരമുണ്ട്.ഒരു സീനിൽ പറയുന്നുണ്ട് ബെന്നി എന്ന പോലീസുകാരൻ ബെൻസിനെയും സുധീഷിനെയുമൊക്കെ അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്ന സമയത്ത് അവിടെ ടിവിയിലൊരു ന്യൂസ് ബുള്ളറ്റിൻ പോയിക്കോണ്ടിരിക്കുന്നുണ്ട്. ആ വാർത്തയിൽ പറയുന്നുണ്ട്. ചാക്കിൽ നിന്നും കിട്ടിയ യൂനിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്നും പോലീസ് അന്വേഷണം തുടങ്ങിയെന്ന്. അതായത് ചാക്കിന്റെ അകത്ത് ബോഡിക്കൊപ്പം തന്നെ അവർ യൂനിഫോമും ഒളിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.
 
സ്റ്റേഷനിൽ നിന്നും ബോഡി പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ബെന്നി എന്ന ബിനു പപ്പുവിന്റെ ക്യാരക്ടർ യൂനിഫോം അടക്കമാണ് കൊണ്ടുപോയിക്കോണ്ടിരിക്കുന്നത്. ഇത്രയും ബുദ്ധിയുള്ള പോലീസുകാർ എല്ലാ തെളിവും നശിപ്പിക്കാനായി കാട്ടിൽ അതെല്ലാം കൊണ്ടുപോയി കളയും. ഞാനിതാ ചാക്കിൽ യൂനിഫോം ഇട്ടേ എന്ന സ്പൂൺ ഫീഡിങ് വേണ്ടെന്ന് കരുതി. മാത്രമല്ല പേഴ്സ് ഇടുന്ന സീനൊക്കെ കാണിക്കുന്നത് വളരെ ഏച്ചുകെട്ടലായി തോന്നിപ്പോകും.
 
പേഴ്സ് എങ്ങനെ പുറത്തേക്ക് ചാടി എന്ന ചോദ്യത്തിനും മറുപടി ഉണ്ട്. ബോഡി പുറത്തേക്ക് പോകുന്ന സമയത്ത് ചാക്ക് കീറിയ ഭാഗത്ത് കൂടി കാല് പുറത്തേക്ക് ചാടിപ്പോകുന്നത് കാണാം. അതായത് ചാക്കിൽ ഒരു ഓട്ട ഉണ്ടെന്നത് വളരെ വ്യക്തമാണ്. ആ രീതിയിൽ തന്നെയാണ് അത് കാണിക്കാൻ ഉദ്ദേശിച്ചത്. ആളുകൾ സിനിമയിൽ അത്രയും ഇൻവോൾവ്ഡ് ആയത് കൊണ്ടാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുന്നുവെന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ഈ സിനിമയിൽ ക്യാരക്ടേഴ്സിനെ ഡെവല് ചെയ്യുമ്പോൾ എന്റെ 36 വർഷത്തെ ജീവിതത്തിനിടയിൽ കണ്ട മനുഷ്യരെ സിനിമയുമായി റിലേറ്റ് ചെയ്യാൻ ശ്രമിക്കും.
 
ആ സിനിമയിൽ റിലേറ്റ് ചെയ്യുന്ന പല കാര്യങ്ങളും ഉണ്ട്. ബെൻസിന്റെ കഥാപാത്രം മണിയനെ അന്വേഷിച്ച് പോകുന്ന രംഗമുണ്ട്. മണിയന്റെ അമ്മയോട് എന്റെ വണ്ടി എന്ന് പറയുമ്പോൾ നീയും നിന്റെ വണ്ടിയും നശിച്ച് നാറാണക്കല്ല് പിടിക്കട്ടെ എന്ന് പറയും. ഈ പ്രാക്കിൽ സിനിമ ഒന്ന് ആലോചിച്ച് നോക്കൂ, ആ പ്രാക്കിലാണ് സിനിമ പോകുന്നു. ബെൻസിന്റെ മകനും സുഹൃത്തുക്കളും വരുമ്പോൾ ബെൻസിന്റെ അംബാസിഡർ കാറിനെ മലംകൾട്ട് വണ്ടിയെന്ന് മകൻ പറയുന്നതായി കാണിക്കുന്നുണ്ട്. 
 
അപ്പോൾ ബെൻസ് പറയും മലംകൾട്ട് വണ്ടിയല്ലേ പോയി ഡിക്കിയിൽ കയറെടാ എന്ന്. ഇതെല്ലാം കഴിഞ്ഞ ശേഷം ലാലേട്ടനോട് ശോഭന ചേച്ചിയുടെ ഭാര്യ കഥാപാത്രം ചോദിക്കുന്നുണ്ട് കഞ്ഞിയെടുക്കട്ടെ, വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടക്കുന്നുവെന്നൊക്കെ. ഇതൊക്കെ കേട്ട് എല്ലാവരും ചിരിച്ചതാണ്. ആ സമയത്ത് ലാൽ പറയുന്നുണ്ട് എന്റെ നെഞ്ചിലൊരു കനം ഞാൻ സ്റ്റേഷൻ വരെയൊന്ന് പോയി നോക്കട്ടെയെന്ന്. എന്തായിരിക്കും നെഞ്ചിലുള്ള കനം, ആ സമയത്തായിരിക്കണം മകന്റെ കൊല സംഭവിച്ചിരിക്കുക. ചില ഉൾവിളികളാണ്. ആ സമയത്ത് സ്റ്റേഷനിൽ പോയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു', തരുൺ മൂർത്തി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു