Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു
ഒരു പാട്ട് പോലും പാടാൻ പോലും സാധിക്കാത്ത വിധം മീരയുടെ ആത്മവിശ്വാസം തകർത്തത് ഒരു സംഗീത അധ്യാപകനാണ്.
മലയാളത്തിലെ മുൻനിര അവതാരകാരിൽ ഒരാളാണ് മീര അനിൽ. ടെലിവിഷൻ രംഗത്തെ മിന്നും താരം. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരവും. ഇന്ന് അവതാരകയായി തിളങ്ങി നിൽക്കുന്ന മീര കുട്ടിക്കാലത്ത് പാട്ടുകാരിയാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീടൊരിക്കലും ഒരു പാട്ട് പോലും പാടാൻ പോലും സാധിക്കാത്ത വിധം മീരയുടെ ആത്മവിശ്വാസം തകർത്തത് ഒരു സംഗീത അധ്യാപകനാണ്.
നടൻ കൂടിയായ അദ്ദേഹത്തിൽ നിന്നുണ്ടായ മോശം അനുഭവം മുമ്പൊരിക്കൽ മീര തുറന്ന് പറഞ്ഞിരുന്നു. പിങ്ക് പോഡ്കാസ്റ്റിലായിരുന്നു മീര മനസ് തുറന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
'അച്ഛൻ എന്നെ ലളിത സംഗീതം പഠിപ്പിക്കാൻ മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള ആ നടന്റെ അടുത്തു കൊണ്ടുപോയി. ഒരു പാട്ട് പാടിയതിൽ അമ്പത് വെള്ളിയായിരുന്നു. ആ വെള്ളിയൊക്കെ കൂട്ടിവച്ചിരുന്നുവെങ്കിൽ എനിക്കൊരു വെള്ളിക്കട തുടങ്ങാമായിരുന്നു. അത്രയും വെളളിയാണ് ഞാൻ അന്ന് പാടി ഒപ്പിച്ചത്. പാട്ട് കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം കൈ ഉയർത്തി നിർത്താൻ പറഞ്ഞു.
എന്നെ മുന്നിൽ ഇരുത്തി തന്നെ അദ്ദേഹം പറഞ്ഞു ഈ കുട്ടിയെ കൊണ്ട് പാടാൻ പറ്റത്തില്ലെന്ന്. കാരണം ഈ കുട്ടിയുടെ ശബ്ദം വളരെ മോശമാണ്. പാട്ടിന് വേണ്ടി സാർ കൊണ്ടു നടക്കണ്ട, വെറുതെ നിങ്ങളുടെ സമയം കളയാമെന്നേയുള്ളൂ.
അന്ന് വീട് വരെ എത്തുന്നത് വരെ ഞാനും അച്ഛനും ഒന്നും മിണ്ടിയിട്ടില്ല. പക്ഷെ ഇന്നു വരെ, ഇത്രയും സ്റ്റേജ് പരിപാടികൾ കൈകാര്യം ചെയ്തിട്ടും ഒരു പാട്ട് പോലും പാടിയിട്ടില്ല. കാരണം അന്നത്തെ ആ കുഞ്ഞ് മനസിൽ ഏറ്റൊരു മുറിവ് ഉണങ്ങാത്ത നീറ്റൽ ഉള്ളിൽ കിടപ്പുണ്ട്. എന്റെ അച്ഛനെ മാറ്റി നിർത്തി വേണമായിരുന്നു അദ്ദേഹമത് പറയാൻ'' എന്നും മീര പറയുന്നുണ്ട്.