തട്ടിക്കൊണ്ട് പോയി പണം അപഹരിച്ചെന്ന മുൻജീവനക്കാരുടെ പരാതിയിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. കേസിന് പിന്നിൽ ആരുടെയോ കുബുദ്ധിയാണ്. തങ്ങൾ പരാതി നൽകാൻ പോയപ്പോഴും ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്.
അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് അവർ സംസാരിച്ചത്. പരാതിക്കാരുടെ കൈവശം തങ്ങൾക്കെതിരേ തെളിവുകളൊന്നുമില്ല. എന്നാൽ, അവർ ക്യൂആർ കോഡിൽ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകൾ കൈവശമുണ്ട് എന്നാണ് കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ:
പരാതിക്കാരായ യുവതികൾ, മകളുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ട്. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാൻ കഴിയുന്ന മുഴുവൻ തെളിവുകളും പൊലീസിൽ കൊടുത്തു. പൊലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്ത് നിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയിൽ ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ട് പോകുന്നതിന്റെയോ കെട്ടിയിട്ട് മർദിച്ചതിന്റെയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റെയോ പോലും തെളിവ് അവരുടെ കൈയിലില്ല.
ഇത് കൗണ്ടർ കേസാണ്. സാധാരണ കൗണ്ടർ കേസുകളെ ഗൗരവത്തിൽ എടുക്കാറില്ല. പൊലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതിൽ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകിൽ ആരോ ഉണ്ട്. ആ കുട്ടികൾ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവർ. ഞാൻ പലപ്പോഴും ഇങ്ങനെയല്ല പോകേണ്ടത് എന്ന് ഉപദേശിച്ചപ്പോൾ, അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കൽ പോലും അവരെ സംശയിച്ചിരുന്നില്ല.
പരാതിയെ ഗൗരവത്തിൽ കണ്ടതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നൽകിയത്. അവധി ദിവസങ്ങൾ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്. പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് സംസാരിച്ചത്. പരാതി സ്വീകരിക്കാൻ മണിക്കൂറുകൾ എടുത്തു. കേസ് എടുത്തതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.
ജീവിതത്തിൽ ആദ്യമായി കാണുന്നയാൾക്ക് നമ്മളോട് വൈരാഗ്യം തോന്നണമെന്നില്ല. രാഷ്ട്രീയപരമായോ വേറെന്തെങ്കിലും ബുദ്ധിമുട്ട് നമ്മളോട് സിഐയ്ക്കുണ്ടോ എന്ന് അറിയില്ല. കോടതിയേലേക്കെ നമുക്ക് പോകാൻ കഴിയൂ. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ വിശ്വാസവും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയാണ്. ന്യായമായ നടപടി അവിടെ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. അവധി കഴിഞ്ഞുള്ള ആദ്യദിവസം തന്നെ കോടതിയെ സമീപിക്കും.