കള്ളുകുടിയൻ, ഒരു കാലിന് സ്വാധീനമില്ല, ഐശ്വര്യയുടെ നായകനാകാൻ അന്ന് പല നായകന്മാരും തയ്യാറായില്ല, മമ്മൂട്ടിയ്ക്ക് ഇതൊന്നും വിഷയമായില്ല
ഇന്നും സിനിമയിലെ സംഭാഷണങ്ങളും പാട്ടുകളുമെല്ലാം ആരാധകര്‍ ഓര്‍ത്തിരിക്കുന്നു എന്നത് മാത്രം മതി സിനിമയെ ഒരു ക്ലാസിക്കായി വിലയിരുത്താന്‍.
സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളില്‍ ഇടം നേടിയ തമിഴ് സിനിമയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമ. മമ്മൂട്ടി,ഐശ്വര്യറായ്, അജിത് കുമാര്‍ തബു എന്നിങ്ങനെ വമ്പന്‍ താരനിരയില്‍ വന്ന കുടുംബസിനിമയായിരുന്നു രാജീവ് മേനോന്‍ സംവിധാനം ചെയ്ത സിനിമ. ഇന്നും സിനിമയിലെ സംഭാഷണങ്ങളും പാട്ടുകളുമെല്ലാം ആരാധകര്‍ ഓര്‍ത്തിരിക്കുന്നു എന്നത് മാത്രം മതി സിനിമയെ ഒരു ക്ലാസിക്കായി വിലയിരുത്താന്‍.
സിനിമയിലെ മമ്മൂട്ടിയും ഐശ്വര്യറായും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങളും എ ആര്‍ റഹ്‌മാന്റെ പശ്ചാത്തലസംഗീതവുമെല്ലാം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.എന്നാല്‍ സിനിമയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം പല നായകന്മാരും നിരസിച്ച ശേഷമാണ് മമ്മൂട്ടിയിലെത്തിയത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ പുറത്തിറങ്ങി 25 വര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ സംവിധായകന്‍ രാജീവ് മേനോന്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മദ്യപാനിയും ഒരു കാല് നഷ്ടപ്പെടുകയും ചെയ്തയാളാണ് മമ്മൂട്ടിയുടെ കഥാപാത്രം. എന്നാല്‍ ആ കഥാപാത്രത്തിനൊരു സൗന്ദര്യമുണ്ട്. മിക്ക നായകന്മാരും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായില്ല. പലര്‍ക്കും കാലില്ലാത്തയാളായി അഭിനയിക്കാന്‍ സമ്മതമായിരുന്നില്ല. പക്ഷേ മമ്മൂട്ടി അതൊന്നും ശ്രദ്ധിച്ചില്ല. ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രംഗം ആദ്യം ചിത്രീകരിച്ചത് മറ്റൊരു രീതിയിലായിരുന്നു. പിന്നീട് അത് മാറ്റി ഷൂട്ട് ചെയ്തു. ആ രംഗമാണ് സിനിമയില്‍ ഇപ്പോഴുള്ളതെന്നും രാജീവ് മേനോന്‍ പറയുന്നു.
ആ സീനിയില്‍ ആദ്യം അവള്‍ കെട്ടിപ്പിടിക്കുമ്പോള്‍ അദ്ദേഹവും കെട്ടിപിടിക്കുന്നതായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ നോ പറഞ്ഞയാള്‍ പെണ്‍കുട്ടി കെട്ടിപ്പിടിച്ചതും കെട്ടിപിടിക്കാന്‍ പാടില്ലെന്ന് തോന്നി.ആ സീന്‍ വീണ്ടും ഷൂട്ട് ചെയ്തു. രാജീവ് മേനോന്‍ പറയുന്നു.