Publish Date: Thu, 05 Mar 2020 (13:15 IST)
Updated Date: Thu, 05 Mar 2020 (13:21 IST)
ഡൽഹി: രാജ്യത്ത് ഇതേവരെ 29 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പർലമെന്റിനെ അറിയിച്ചു. മാർച്ച് നാലു വരെയുള്ള കണക്ക് പ്രകാരം 28,529 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ് എന്നും കേന്ദ്ര സർക്കാർ വിഷയത്തിൽ കർശന ജാഗ്രതാ പുലർത്തുന്നുണ്ട് എന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വിവിധ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വൈറസ് നിർണയത്തിനായി പുതിയ 19 ലാബുകൾ കൂടി ആരംഭിക്കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും, ബോർഡർ പോസ്റ്റുകളുലും പരിശോധനകൾ നടത്തിവരികയാണ്. വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരെയും കർശന സ്ക്രീനിങ്ങിന് വിധേയരാക്കും.
ഇതിനായി രാജ്യത്തെ 21 വിമാനത്താവളങ്ങളിലും അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 12 മേജർ തുറമ്മുഖങ്ങളിലും 65 മൈനസ് തുറമുഖങ്ങളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. നേപ്പാളുമായി അതിർത്തിപങ്കിടുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ പരിശോധനകൾ നടന്നുവരികയാണ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ, സിക്കിം എന്നിവിടങ്ങളിലായി 10ലക്ഷം ആളുകളെ ഇതിനോടകം പരിശോധനക്ക് വിധേയരാക്കി.
ഇറ്റലി, ഇറാൻ, എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട് എന്നും കേന്ദ്ര അരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം. കൊറോണ സ്ഥിരീകരിച്ച 14 ഇറ്റാലിയൻ ടൂറിസ്റ്റുകളെ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഒരു ഫ്ലോർ മുഴുവനും ഐസൊലേഷൻ വാർഡാക്കി മാറ്റിയാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്കൊപ്പാമുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാർക്കോ, ആദ്യ ഘട്ടത്തിൽ ചികിത്സിച്ച ആശുപത്രി സ്റ്റാഫിനോ കൊറോണ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.