മൂന്നാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഓസ്ട്രേലിയ ആഷസ് കിരീടം വീണ്ടെടുത്തു
മൂന്നാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഓസ്ട്രേലിയ ആഷസ് കിരീടം വീണ്ടെടുത്തു
Publish Date: Mon, 18 Dec 2017 (15:10 IST)
Updated Date: Mon, 18 Dec 2017 (15:12 IST)
മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ആഷസ് കിരീടം വീണ്ടെടുത്തു. ഇന്നിംഗ്സിനും 41 റണ്‍സിനും തകർത്താണ് ഓസീസ് കിരീടം ചൂടിയത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 218 റണ്‍സിൽ അവസാനിച്ചു. 18 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് ഇംഗ്ലീഷ് ടീമിനെ തകർത്തത്.
സ്കോർ: ഇംഗ്ലണ്ട് – 403, 218. ഓസ്ട്രേലിയ – ഒൻപതിന് 662 ഡിക്ലയേർഡ്
ജയിംസ് വിൻസ് (55), ഡേവിഡ് മലാൻ (54) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ പൊരുതി നിന്നത്. മറ്റാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. അലിസ്റ്റർ കുക്ക് (14), സ്റ്റോൺമെൻ (മൂന്ന്), ജെയിംസ് വിൻസ് (55), ജോ റൂട്ട് (14), ജോണി ബെയർസ്റ്റോ (14), മോയിൻ അലി (11), ക്രിസ് വോക്സ് (22), ഓവർട്ടൻ (12), സ്റ്റ്യുവാർട്ട് ബ്രോഡ് (0), ജയിംസ് ആൻഡേഴ്സൻ (ഒന്ന്) എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ സ്‌കോര്‍.
ആദ്യ രണ്ട് ടെസ്റ്റിലും ജയം നേടിയ ഓസ്ട്രേലിയ ഈ ജയത്തോടെ 3-0ന് ആഷസ് പരമ്പര തിരിച്ചു പിടിച്ചു. ഇനി രണ്ട് ടെസ്റ്റുകൾ ബാക്കിയുണ്ട്. അഞ്ചോ അതിലധികമോ മൽസരങ്ങളുള്ള ആഷസ് പരമ്പര മൂന്നാം ടെസ്റ്റിൽ തന്നെ ഒരു രാജ്യം സ്വന്തമാക്കുന്നത് ഇത് പത്താം തവണയാണ്. ഒൻപതു തവണയും ഓസ്ട്രേലിയ വിജയം നേടിയപ്പോൾ 1928–29 കാലഘട്ടത്തിലേ നേടിയ ഒരേയൊരു വിജയമാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.