Publish Date: Thu, 24 Jun 2021 (13:10 IST)
Updated Date: Thu, 24 Jun 2021 (13:28 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുമ്പോൾ ന്യൂസിലൻഡ് പേസർ കെയ്‌ൽ ജാമിസണിന് 7 മത്സരങ്ങളുടെ പരിചയം മാത്രമാണുണ്ടായത്. എന്നാൽ പരിചയസമ്പന്നരായ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയെല്ലാം അടിത്തറയിളക്കിയ ബൗളിങ് പ്രകടനം കാഴ്‌ച്ചവെച്ചത് ഇളംമുറക്കാരനായ ജാമിസണായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 7 വിക്കറ്റുകളാണ് ജാമിസൺ പിഴുതത്. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് പ്രകടനവും ജാമിസണിന്റെ പേരിൽ തന്നെ.
276 ഡെലിവറികളാണ് ഫൈനൽ മത്സരത്തിൽ ജാമിസൺ എറിഞ്ഞത്. ഇതിൽ 247 ഡോട്ട് ബോളുകൾ. 46 ഓവറിൽ എക്കോണമി റേറ്റ് 1.5ന് താഴെ മാത്രം. രണ്ട് ഇന്നിങ്സുകളിലും ഇന്ത്യൻ നായകൻ വിരാട് കോലിയെ പുറത്താക്കാനും താരത്തിനായി. മികച്ച പേസും ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിപ്പിക്കുന്നതിനുള്ള കഴിവുമാണ് ജാമിസണെ അപകടകാരിയാക്കിയത്.