Publish Date: Sat, 20 Mar 2021 (20:45 IST)
Updated Date: Sat, 20 Mar 2021 (20:47 IST)
ഇന്ത്യൻ ബാറ്റ്സ്മാൻ നിറഞ്ഞാടിയ ഫൈനൽ മത്സരത്തിൽ ഇംഗ്ലൻടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിൽ ഇല്ലാതിരുന്ന രാഹുലിനെ മാറ്റി ഓപ്പണറായി സ്വയം പ്രൊമോട്ട് ചെയ്‌തുകൊണ്ടാണ് ഇന്ത്യൻ നായകൻ വിരാട് കോലി അവസാനമത്സരത്തിനിറങ്ങിയത്.
ഒരു വശത്ത് രോഹിത്ത് ബൗളർമാരെ ചവിട്ടിമെതിച്ചപ്പോൾ മറുവശത്ത് ഉറച്ച പിന്തുണയോടെ കാഴ്‌ച്ചക്കാരനാകുന്ന കോലിയാണ് മത്സരത്തിൽ ആദ്യം കാണാനായത്. 34 പന്തിൽ 4 ഫോറുകളും 5 സിക്‌സറുകളുമായി 64 റൺസുമായി രോഹിത്ത് പുറത്താവുമ്പോൾ സ്കോർബോർഡിൽ 94 റൺസ് തികച്ചിരുന്നു.
പിന്നാലെയെത്തിയ സൂര്യകുമാർ യാദവും രോഹിത്ത് തുടങ്ങിവെച്ചത് പൂർത്തിയാക്കുന്ന ജോലിയാണ് ഏറ്റെടുത്തത്. 17 പന്തിൽ 3 ഫോറും 2 സിക്‌സറും അടക്കം 32 റൺസാണ് സൂര്യകുമാർ നേടിയത്. തുടർന്നെത്തിയ ഹാർദിക്കും ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. 17 പന്തിൽ 4 ഫോറും 2 സിക്‌സറും അടക്കം ഹാർദ്ദിക് 39 റൺസെടുത്തു. കോലി 52 പന്തിൽ നിന്നും 7 ഫോറുകളും 2 സിക്‌സറുകളും അടക്കം 80 റൺസുമായി പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ബെൻസ്റ്റോക്‌സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീഴ്‌ത്തി.