Publish Date: Sun, 25 Nov 2018 (17:54 IST)
Updated Date: Sun, 25 Nov 2018 (18:06 IST)
പരമ്പരയിൽ സമനില ലക്ഷ്യം വച്ച് മൂന്നാം ട്വന്റീ20യിൽ പോരിനിറങ്ങീയ ടിം ഇന്ത്യക്ക് മിന്നും ജയം. ക്രുനാൽ പാണ്ഡ്യ നാലു വിക്കറ്റുകൾ വീഴ്ത്തി ഓസിസ് ബാറ്റിംഗ് നിരയെ തകർത്തപ്പോൾ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി അർധ സെഞ്ച്വറി നേടി ബോളർമാരുടെ ഊർജം കെടുത്തി. 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 164 എന്ന വിജയ ലക്ഷ്യം മറികടന്നത്.
ക്രുനാൽ പാണ്ഡ്യയുടെ മികച്ച ബോളിംഗിൽ ഓസിസിന് മികച്ച റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. 164 റൺസ് പിന്തുടർന്ന് മത്സരമാരംഭിച്ച ഇന്ത്യക്ക് രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കം നൽകി. സ്റ്റാർക്കിന്റെ പന്തിൽ 41 റൺസെടുത്ത ശിഖർ ധവാൻ നഷ്ടമാവുമ്പോൾ ഇന്ത്യ 67 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സാംപെ രോഹിത് ശർമയെ കൂടി വീഴ്ത്തിയതോടെ കളിയുടെ നിയന്ത്രണം അൽപനേരം കങ്കാരുപ്പട സ്വന്തമാക്കി.
23 റൺസാണ് രോഹിത് ശർമ നേടിയത്. കളിയുടെ ആധിപത്യം അധിക നേരം കയ്യിലൊതുക്കാൻ ഓസിസിനായില്ല. മൂന്നാമതായി എത്തിയ ക്യാപ്റ്റൻ കോഹ്‌ലി കളം നിറഞ്ഞാടി. എന്നാൽ കോഹ്ലിക്ക് മികച്ച പിന്തുണ നൽകാൻ, കെ എൽ രാഹുലിനും റിഷബ് പന്തിനുമായില്ല. ഇരുവരെയും ഓസിസ് ബോളർമാർ അതിവേഗം കളത്തിൽനിന്നും മറ്റക്കിയയച്ചു.
എന്നാൽ കാർത്തിക്കിനൊപ്പം ചേർന്ന് കോഹ്‌ലി വീണ്ടും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഓസ്ട്രേലിയക്ക് കളി പൂർണമായും നഷ്ടമായി. രണ്ട് പന്ത് ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു കോഹ്‌ലി 61 റൺസ് അടിച്ചെടുത്തപ്പോൾ കാർത്തിക് 22 റൺസ് സ്വന്തം പേരിൽ കുറിച്ചു.