Publish Date: Wed, 09 Mar 2022 (12:45 IST)
Updated Date: Wed, 09 Mar 2022 (12:47 IST)
ക്രിക്കറ്റിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച മങ്കാദിങ് ഇനി റണ്ണൗട്ടായി കണക്കാക്കപ്പെടും.ന്യായമല്ലാത്ത കളി എന്ന ഗണത്തിലായിരുന്നു മങ്കാദിങിനെ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്ന മെറിൽബോൺ ക്രിക്കറ്റ് ക്ലബാണ് നിയമം പരിഷ്‌കരിച്ചത്. ഒക്‌ടോബറോടെ നിയമം പ്രാബല്യത്തിൽ വരും.
പന്തിനു തിളക്കം കൂട്ടാൻ ഉമ്മിനീർ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കാനുള്ള ആശയവും എംസിസി മുന്നോട്ട് വെച്ചിട്ടുണ്ട്. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് പന്തിൽ കൃത്രിമം കാണിക്കുന്ന രീതിയിൽ പരിഗണിക്കും.വിയർപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
ഫീൽഡർ ക്യാച്ച് ചെയ്ത് ഒരു താരം ഔട്ടായാൽ തുടർന്ന് ക്രീസിലെത്തുന്ന താരം സ്ട്രൈക്കർ എൻഡിൽ ബാറ്റ് ചെയ്യണം. ക്രോസ് ചെയ്താലും ഇല്ലെങ്കിലും ഇത് ബാധകമായിരിക്കും. ഓവറിലെ അവസാന പന്തിൽ പുതിയ താരം നോൺ സ്ട്രൈക്കർ എൻഡിൽ ആവും
ബൗളർ റണ്ണപ്പ് തുടങ്ങുമ്പോൾ സ്ട്രൈക്കർ എവിടെ നിൽക്കുന്നോ അതനുസരിച്ചാവും വൈഡ് വിളിയ്ക്കുക. പന്ത് പിച്ചിന് പുറത്ത് എവിടെ പോയാലും പിച്ചിനുള്ളിൽ സ്ട്രൈക്കർക്ക് പന്ത് കളിക്കാം. സ്ട്രൈക്കറുടെ ശരീരത്തിൻ്റെയോ ബാറ്റിൻ്റെയോ കുറച്ച് ഭാഗമെങ്കിലും പിച്ചിനുള്ളിൽ ഉണ്ടാവണം.
ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ അത് ഡെഡ്ബോൾ ആയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ ബാറ്റിങ് ടീമിന് 5 പെനാൽറ്റി റൺസുകൾ നൽകും.