Publish Date: Wed, 10 Apr 2019 (18:26 IST)
Updated Date: Wed, 10 Apr 2019 (18:34 IST)
ശമ്പളം നൽകാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ചേർന്ന് കമ്പനിയുടെ ഉടമസ്ഥനെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചു. ബംഗളുരുവിലാണ് സംഭവം ഉണ്ടായത്. ഏഴു മാസത്തോളമായി ശമ്പളം നൽകാത്തതിനെ തുടർന്ന് കമ്പനിയിലെ ഏഴ് ജീവനക്കാർ ചേർന്ന് ബോസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
23കാരനായ സഞ്ജെയ് എന്നയാളെയാണ് സ്വന്തം കമ്പനിയിൽ ജീവനക്കാർ ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ബോസിനെ തട്ടിക്കൊണ്ടുപോകാൻ ജീവനക്കാർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. മാർച്ച് 21ന് സഞ്ജെയെ ബലമായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
തങ്ങളുടെ ഏഴു മാസത്തെ ശമ്പളം നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. ശമ്പളം ഉടൻ നൽകാം എന്ന് കരഞ്ഞ് പറഞ്ഞതോടെയാണ് ഇവർ സഞ്ജെയെ വിട്ടയച്ചത്. ജീവനക്കാരുടെ പിടിയിൽ നിന്നും പുറത്തുവന്ന ഉടനെ സഞ്ജെയ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.