Publish Date: Thu, 30 Apr 2020 (20:25 IST)
Updated Date: Thu, 30 Apr 2020 (20:28 IST)
യുവാവുമായി പ്രണയത്തിലായ 16കാരിയെ കഴുത്ത് ഞെരിച്ചതിനു ശേഷം ചുട്ടുകൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഇരുവരും പാലി ജില്ലയിലെ സോനായ് മാജി ഗ്രാമത്തിലാണ് താമസിക്കുന്നത്. മാർച്ച് 19നാണ് കേസിനാപദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ സീതാദേവിയെയും അമ്മാവൻ സവരാമിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത ഗ്രാമത്തിലെ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. രണ്ട് മാസം മുന്നേ ഇരുവരും ഒളിച്ചോടിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും യുവാവ് മകളെ തട്ടിക്കൊണ്ട് പോയതാണെന്നും കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ഒരു മാസം കഴിഞ്ഞ് യുവാവ് ജാമ്യത്തിലിറങ്ങി പെൺകുട്ടിയുമായുള്ള അടുപ്പം തുടർന്നു. ഇതറിഞ്ഞ വീട്ടുകാർ പൂജയ്ക്കെന്ന വ്യാജേന പെൺകുട്ടിയെ രാജസ്ഥാനിലെ ഗ്രാമത്തിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തത് പോലെ തിരിച്ചെത്തി. പെൺകുട്ടിയുടെ കാമുകന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിയുന്നത്.