Publish Date: Tue, 06 Aug 2024 (17:26 IST)
Updated Date: Tue, 06 Aug 2024 (17:27 IST)
എറണാകുളം : തലസ്ഥാന നഗരിയിലെ ഗുണ്ടാ നേതാവായിരുന്ന ജെറ്റ് സന്തോഷിനെ വെട്ടിക്കൊല ചെയ്ത കേസിൽ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്മയ്ക്കൊരു മകൻ സോജു എന്ന അജിത് കുമാർ, ജാക്കി എന്ന അനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എസ് ശ്യാം കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്.
കേസിനാസ്പദമായ സംഭവം നടന്നത് 2004 നവംബർ 23 നായിരുന്നു. ജെറ്റ് സന്തോഷ് എന്നറിയിപ്പെടുന്ന പുന്നശേരി സ്വദേശി സന്തോഷ് കുമാറിനെ ബാർബർ ഷോപ്പിൽ മുടിവെട്ടുന്നതിനിലെ ബലമായി തട്ടിക്കൊണ്ടുപോയി കയ്യും കാലും വെട്ടിമാറ്റി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മൃതദ്ദേഹം പിന്നീട് വാളിയോട്ടുകോണം ചന്തയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തിനു കാരണം. 2012 ൽ കരമന സജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ജെറ്റ് സന്തോഷ്. ഡോജുവിൻ്റെ എതിർസംഘത്തിൽ പെട്ട ആളായിരുന്നു ജെറ്റ് സന്തോഷ്. കേസിലെ മറ്റു പ്രതികൾക്ക് കീഴ്ക്കോടതി വിധിച്ചിരുന്ന ജീവപര്യന്ത്യം തടവുശിക്ഷയും ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി ആയിരുന്നു പോസിക്യൂഷൻ കേസ് എന്നും ഇത് വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി.