Publish Date: Tue, 08 Oct 2019 (19:59 IST)
Updated Date: Tue, 08 Oct 2019 (20:10 IST)
കോഴിക്കോട്: കൂടത്തായി കൊലപതക പരമ്പരകളിലെ പ്രധാന പ്രതി ജോളിയെ ജെയിലിൽ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി, ജോളി മാനസിക ശാരീരിക ആസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. കേസിൽ കുരുക്ക് മുറുകും എന്ന് ഉറപ്പയതോടെ ജോളി മാനസിക ആസ്വാസ്ഥ്യം അഭിനയിക്കുകയാണോ എന്ന് കണ്ടെത്തുന്നതിനാണ് നിരീക്ഷിക്കാൻ പ്രത്യേകം ആളെ ചുമതലപ്പെടുത്തിയത്.
മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജോളിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. തുടർന്ന് ജയിലിൽ തന്നെ തിരികെ എത്തിച്ചു. 14 ദിവസത്തേക്കാണ് ജോളിയെയും, മാത്യുവിനെയും, പ്രജു കുമാറിനെയും കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ജോളിയെ കഴിഞ്ഞ ഒരു വർഷമായി ഫോണിൽ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. കേസിൽ തനിക്ക് പങ്കില്ല എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ജോളിയുടെ ഭർത്താവ് ഷാജു സ്കറിയ.
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്ത ശേഷം കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കൂടത്തായി കൊലപാതകങ്ങളുടെ അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതാണ് എന്നും വിശദമായ അന്വേഷണത്തിനായി വിപുലമായ പുതിയ സംഘത്തെ നിയോഗിക്കും എന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.