Publish Date: Sun, 24 Nov 2019 (15:24 IST)
Updated Date: Sun, 24 Nov 2019 (15:26 IST)
വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി ഭാര്യ. കേരള തമിഴ്നാട് അതിർത്തിയായ ഉദുമൽപേട്ടക്ക് സമീപം മീനാക്ഷിനഗറിലാണ് അംഭവം ഉണ്ടായത്. ഉമാദേവി എന്ന യുവതിയാണ് ഭർത്താവ് വെങ്കിടേഷിനെ തലക്കടിച്ച് കൊലപ്പെടൂത്തിയത്. ആദ്യം വാഹന അപകടം എന്ന് തെറ്റിദ്ധരിച്ചെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം തെളിഞ്ഞത്.
ഒക്ടോബർ 17നായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റു എന്നു പറഞ്ഞാണ് വെങ്കിടേഷിനെ കൊയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വച്ച് വെങ്കിടേഷ് മരിക്കുകയായിരുന്നു. ഇതോടെ വാഹനാപകടത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ തലക്കേറ്റ ശക്തമായ അടിയാണ് മരണത്തിന് കാരനമായത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നും വ്യക്തമായി.
ഇതോടെ ഉമാദേവിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. മദ്യപിക്കാനായി വീട്ടുപകരണങ്ങൾ വിൽക്കുന്നത് ഭർത്താവ് പതിവാക്കിയിരുന്നു എന്നും 2000 രൂപ വിലയുള്ള മിക്സി വിറ്റ് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വെങ്കിറ്റേഷിന്റെ തലക്ക് അടിക്കുകയായിരുന്നു എന്നും ഉമാദേവി കുറ്റസമ്മതം നടത്തി.