Publish Date: Thu, 09 Jun 2022 (20:06 IST)
Updated Date: Thu, 09 Jun 2022 (20:15 IST)
കോതമംഗലം: പ്രശസ്ത പക്ഷി നിരീക്ഷകനും ഗവേഷകനുമായ എൽദോസിനെ (59) വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ലു ഭാഗത്തെ വനത്തിലാണ് കോതമംഗലം പുന്നേക്കാട് കൗങ്ങമ്പിള്ളിൽ എൽദോസിനെ കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എൽദോസിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ബന്ധുക്കൾ കോതമംഗലം പോലീസിൽ പരാതി നൽകിയിരുന്നു. അടുത്ത കാലത്ത് തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം എൽദോസ് ഒരു റിസോർട്ട് ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായി. തുടർന്ന് കൃഷിയുമായി കഴിഞ്ഞെങ്കിലും സാമ്പത്തിക ബാധ്യത ഏറിയത് മാനസിക സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
തട്ടേക്കാട് പക്ഷി സങ്കേതത്തെ കുറിച്ചുള്ള ബഹുമുഖ അറിവുകളും ആവാസ വ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങളും അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചിരുന്നു. വിദേശികൾ ഉൾപ്പെടെയുള്ള നിരവധി ഗവേഷകരുടെ അടുത്ത ബന്ധമാണ് എൽദോസിന് ഉണ്ടായിരുന്നത്. ഭാര്യ എമി, മക്കൾ ആഷി, ഐവ.