ഇന്ത്യയുടെ 'സൂപ്പർമോം'; രാഷ്ട്രീയ-ഭരണരംഗത്തെ ശക്തമായ സ്ത്രീ സാനിധ്യം
വിദേശകാര്യമന്ത്രാലയത്തിൽ ഏറ്റവും തിളങ്ങിയ മന്ത്രിമാരിൽ ഒരാളായി മാറുകയായിരുന്നു സുഷമ സ്വരാജ്.
Publish Date: Wed, 07 Aug 2019 (08:29 IST)
Updated Date: Wed, 07 Aug 2019 (08:33 IST)
ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എന്ന പേരെടുത്താണ് സുഷമ സ്വരാജ് സ്ഥാനമൊഴിഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രി വിശേഷണം മാത്രമല്ല, സൗമ്യായ ചിരിക്കും നെറ്റിയിലെ വലിയ സിന്ദുര പൊട്ടിനുമൊപ്പം സുഷമയെ തിളക്കമാര്‍ന്ന ഓര്‍മയാക്കി മാറ്റാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്. വിദേശകാര്യമന്ത്രാലയത്തിൽ ഏറ്റവും തിളങ്ങിയ മന്ത്രിമാരിൽ ഒരാളായി മാറുകയായിരുന്നു സുഷമ സ്വരാജ്.
ഇന്ദിരാ ഗാന്ധിക്ക് ശേഷം വിദേശമന്ത്രാലയത്തിന്റെ ചുമതല വഹിച്ച രണ്ടാമത്തെ വനിത. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇന്ത്യയുടെ സൂപ്പർമോം എന്ന വിശേഷണം നേടിയെടുത്ത സുഷമ പ്രായഭേദമെന്യേ എല്ലാവരിലേക്കും സഹായം എത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു. യുദ്ധകലുഷിതമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു മുതൽ പാസ്‌പ്പോർട്ട് നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാനുള്ള സഹായങ്ങൾ വരെ ചെയ്തുനൽകി ചെറുതും വലുതുമായ സേവനങ്ങൾ അവർ നിർവ്വഹിച്ചു.
പുരുഷ കേന്ദ്രീകൃതമായ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കി സ്ത്രീകള്‍ ചുരുക്കമാണ്. ആ നിരയില്‍ സ്ഥാനം നേടിയൊരാളാണ് സുഷമ. രാഷ്ട്രീയത്തിലും ഭരണരംഗത്തും സുഷമ സ്വന്തമാക്കി ചില നേട്ടങ്ങള്‍ ഇവയാണ്. ഇക്കൂട്ടത്തില്‍ ചില നേട്ടങ്ങള്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തവയുമാണ്.ഇന്ദിര ഗാന്ധിക്ക് ശേഷം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത.അഞ്ചുവര്‍ഷം പൂര്‍ണമായും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ വനിത. ഡല്‍ഹിയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിംസബര്‍ 3 വരെയാണ് ഡല്‍ഹി മുഖ്യമന്ത്രിപദത്തില്‍ സുഷമ ഉണ്ടായിരുന്നത്. ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ വനിത വക്താവ്.ലോക്‌സഭയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രതിപക്ഷ നേതാവ്. പതിനഞ്ചാം ലോക്‌സഭയിലായിരുന്നു സുഷമ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വഹിക്കുന്നത്.
ഹരിയാനയില്‍ ദേവിലാല്‍ മന്ത്രിസഭയില്‍ അംഗമാകുമ്പോള്‍ സുഷമയ്ക്ക് പ്രായം വെറും 24 വയസ് മാത്രമായിരുന്നു. രാജ്യസഭ വഴിയാണ് സുഷമ സ്വരാജ് ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. പിന്നീട് ഏഴു തവണ തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അവസാനമായി പ്രതിനിധീകരിച്ച മണ്ഡലം മധ്യപ്രദേശിലെ വിദിഷ ആയിരുന്നു. 1996 ലെയും 98ലെയും വാജ്‌പേയി മന്ത്രിസഭകളില്‍ വാര്‍ത്താവിതരണം, ആരോഗ്യം, പാര്‍ലമെന്റികാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.