അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയെ വട്ടംകറക്കിയ സ്പീക്കർ; കെ രമേശ് കുമാർ
നിയമത്തിന്റെ സാധ്യതകളില്‍ അവസാനഘട്ടം വരെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനുള്ള കൃത്രിമശ്വാസം നല്‍കിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് രമേഷ് കുമാര്‍.
Publish Date: Mon, 29 Jul 2019 (15:06 IST)
Updated Date: Mon, 29 Jul 2019 (15:11 IST)
കര്‍ണാടകത്തിലെ അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയെ വട്ടംകറക്കിയ സ്പീക്കർ. അതിലുപരി ജനാധിപത്യത്തില്‍ സഭയുടെയും സ്പീക്കറുടെയും അവകാശം സംബന്ധിച്ച നിലപാടുകളുടെ പേരിലാകും കെ രാമയ്യ രമേഷ് കുമാർ ചരിത്രത്തില്‍ ഇടംപിടിക്കുക.
നിയമത്തിന്റെ സാധ്യതകളില്‍ അവസാനഘട്ടം വരെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനുള്ള കൃത്രിമശ്വാസം നല്‍കിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് രമേഷ് കുമാര്‍. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരായ 13 പേര്‍ ആദ്യം രാജിക്കത്ത് നല്‍കിയത് മുതല്‍ ശ്രദ്ധാകേന്ദ്രം രമേഷ് കുമാറായിരുന്നു. നേരിട്ട് രാജി സമര്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ തന്ത്രപൂര്‍വം ഓഫീസില്‍നിന്ന് മാറിനിന്ന് ബിജെപിയുടെയും വിമതരുടെയും ആദ്യനീക്കത്തില്‍ സര്‍ക്കാരിന് ശ്വാസമെടുക്കാനുള്ള സമയം നല്‍കി. രാജി സ്വീകരിക്കാതിരിക്കാനുള്ള പഴുതുകള്‍ തേടുകയായിരുന്നു സ്പീക്കര്‍.
എംഎല്‍എമാരുടെ രാജി, അയോഗ്യത, സഭാ നടത്തിപ്പിലെ സ്പീക്കറുടെ അധികാരം, ഗവര്‍ണറുടെ ഇടപെടൽ. ഇതിലെല്ലാം ഭാവിയിലേക്കുള്ള കീഴ്വഴക്കമാണ് രമേഷ് കുമാര്‍ സൃഷ്ടിച്ചത്. ഗവര്‍ണറുടെ അന്ത്യശാസനത്തിന് രമേഷ്‌കുമാര്‍ നല്‍കിയ മറുപടികളാണ് ശ്രദ്ധേയം.
'ഗവര്‍ണര്‍ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയോടാണ്. സഭ എങ്ങനെ നടത്തണം എന്ന് തീരുമാനിക്കുന്നത് സ്പീക്കറും'.രമേഷ് കുമാറിന്റെ ഈ മറുപടി സ്പീക്കറുടെ അവകാശത്തെ വേറിട്ട് ഉയര്‍ത്തിപ്പിടിക്കുന്നതാണ്.ബിജപിയുടെ അണിയറ നീക്കത്തില്‍ നടന്ന എംഎല്‍എമാരുടെ രാജിയാണ് 14 മാസം പ്രായമായ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ഉലച്ചത്.